മുഹമ്മദ് ഷിയാസ് മത്സരിച്ച കൊച്ചി മണ്ഡലത്തില്‍ പ്രചരണം പാളിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍
മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രചരണ ഏകോപനം നടത്തിയത്

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മത്സരിച്ച കൊച്ചി മണ്ഡലത്തില്‍ പ്രചരണം പാളിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രചരണ ഏകോപനം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തില്‍ ആള് കുറഞ്ഞതും പ്രചരണ ചുമതലയുള്ള നേതാക്കളെ പ്രതിരോധത്തിലാക്കി. പ്രചരണം പാളിയിട്ടില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രചരണ ചുമതലയില്‍ ഉണ്ടായിരുന്ന എന്‍. വേണുഗോപാല്‍ പറഞ്ഞു.
ലത്തീന്‍ സഭയുടെ എതിര്‍പ്പ്, കാസയുടെ വര്‍ഗീയ പ്രചാരണം തുടങ്ങി നിരവധി വെല്ലുവിളികളാണ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ് നേരിട്ടത്. ഇത് ഫലപ്രദമായി ചെറുക്കാന്‍ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ടില്ലെന്നാണ് പ്രധാന പരാതി. ഡൊമിനിക് പ്രസന്‍റേഷന്‍ , എന്‍. വേണുഗോപാല്‍ , പി.എച്ച് നാസര്‍ എന്നിവര്‍ക്കായിരുന്നു പ്രചരണ ചുമതല.
രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ പതിനായിരത്തോളം കസേര നിരത്തിയിട്ടും ആയിരം പേര്‍ പോലും പങ്കെടുത്തില്ല. ആള് കുറഞ്ഞതില്‍ രാഹുല്‍ ഗാന്ധിയും അസംതൃപ്തി അറിയിച്ചെന്നാണ് വിവരം. കൊട്ടിക്കലാശം നിശ്ചയിച്ച സ്ഥലത്ത് നിന്ന് തുടങ്ങാനായില്ലെന്ന് മാത്രമല്ല, മറ്റൊരിടത്ത് പ്രാദേശികമായി നടത്തിയ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥിക്ക് പോയി ചേരേണ്ടിയും വന്നു. പ്രചരണ പരിപാടികള്‍ ഏകോപിപ്പിച്ചത് ഷിയാസിന്‍റെ അനുയായികളായ മറ്റു മണ്ഡലങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകരാണ്.
പ്രചരണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് പ്രചരണ ചുതലയുണ്ടായിരുന്ന എന്‍.വേണുഗോപാല്‍ മീഡിയവണിനോട് പറഞ്ഞു. യുഡിഎഫ് തരംഗമുണ്ടായില്ലെങ്കില്‍ കൊച്ചിയില്‍ തോല്‍ക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കൊച്ചിയുടെ കാര്യത്തില്‍ ആശങ്കകളില്ലെന്ന് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഹമ്മദ് ഷിയാസിന് കൊച്ചിയില്‍ സീറ്റ് നല്‍കിയത്.
Adjust Story Font
16

