കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്; പി.ജെ ജോസഫുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് വി.ഡി സതീശന്‍
സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ച അന്തിമ ഘട്ടത്തിലേക്ക്. സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും. പുതുയുഗ യാത്ര സമാപനത്തിന് ശേഷം നേതാക്കളുമായി ചര്‍ച്ച നടത്തും. സീറ്റ് വിഭജന ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കൂടുതല്‍പേരെ ഇത്തവണ മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. അയ്യായിരത്തില്‍ താഴെ വോട്ടിന് പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരമെന്നായിരുന്നു മുന്‍ധാരണ. എന്നാല്‍, ജയസാധ്യത സര്‍വേയില്‍ പേരുള്‍പ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം.
അതേസമയം, കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് തിരുവനന്തപുരത്ത് നടക്കും. ലീഗ് അധിക സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലെന്നാണ് സൂചന. സീറ്റ് വെച്ചുമാറ്റം സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. തിരുവനമ്പാടിയും പട്ടാമ്പിയും വെച്ചുമാറിയേക്കും. കോങ്ങാടിന് പകരം ബാലുശ്ശേരിയും പുനലൂരിന് പകരം ചടയമംഗലം സീറ്റും വെച്ചുമാറാനാണ് ആലോചന. ഇന്നലെ ആദ്യഘട്ട ചര്‍ച്ച നടന്നിരുന്നു. ഇന്നത്തെ തീരുമാനത്തെ അന്തിമധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
Adjust Story Font
16

