'മുസ്‌ലിംലീഗ് എന്ന വർഗീയപ്പാർട്ടിയെ ചുമന്ന് കോൺഗ്രസ് അധഃപതിച്ചു, ലീഗ് ബാധ്യത': കെമാൽ പാഷ
"വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത് പിണറായി വിജയൻ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്. വിശപ്പിന്റെ മുമ്പിൽ ഉപദേശമൊന്നും വിലപ്പോവില്ല"

മുസ്‌ലിംലീഗ് കോൺഗ്രസിന് ബാധ്യതയായി മാറിയെന്ന് ഹൈക്കോടതി മുൻ ജഡ്ജ് ജസറ്റിസ് കെമാൽപാഷ. കത്വ പെൺകുട്ടിക്ക് വേണ്ടി പണപ്പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ന്യൂസ് കേരളം എന്ന പ്രാദേശിക വീഡിയോ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുസ്‌ലിംലീഗ് എന്ന വർഗീയപ്പാർട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോൺഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോൺഗ്രസിന്. കാരണം അഴിമതികൾ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആർക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല' - കെമാൽ പാഷ തുറന്നടിച്ചു.
ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് താൻ വിശ്വസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഭക്ഷണക്കിറ്റാണ് ഇടതു മുന്നണിക്ക് ചരിത്ര വിജയം നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. പ്രതിപക്ഷം ഇതുപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ എനിക്ക് കിട്ടിയിട്ടില്ല. കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. എന്റെ ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത് പിണറായി വിജയൻ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്. വിശപ്പിന്റെ മുമ്പിൽ ഉപദേശമൊന്നും വിലപ്പോവില്ല' - അദ്ദേഹം ചൂണ്ടിക്കാട്ടി.
' ഉപദേശികൾ പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് നയിച്ചിട്ടുണ്ട്. അവരെയൊക്കെ കളഞ്ഞ് അദ്ദേഹം തന്നെ ഭരിച്ചാൽ മതി. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും വലിയ പ്രതിച്ഛായയുള്ള മന്ത്രി കെ സുധാകരനായിരുന്നു. അഴിമതി തീരെയില്ല. പ്രതിച്ഛായയുള്ള സുധാകരനെ മാറ്റി നിർത്തി മറ്റൊരാളെ മത്സരിപ്പിക്കാൻ പിണറായി തയ്യാറായി. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതു പോലെയാണ് തോമസ് ഐസകും രവീന്ദ്രനാഥും. മിടുക്കരായ മന്ത്രിമാരെ മാറ്റി നിർത്തിയാണ് അദ്ദേഹം തയ്യാറായി. അവിടെ കുടുംബാധിപത്യമൊന്നും പ്രശ്‌നമല്ല. തുടർഭരണം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്' - കെമാൽ പാഷ പറഞ്ഞു.
Adjust Story Font
16

