നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ വയനാട്ടില്‍ കോൺഗ്രസിന്റെ നേതൃക്യാമ്പ് തുടങ്ങി
ജയസാധ്യത സംബന്ധിച്ച പഠനം നടത്തുന്ന കനഗോലുവും സംഘവും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

വയനാട്: നൂറു സീറ്റിലധികം നേടി വിജയിക്കാനാവശ്യമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസിന്റെ നേതൃസംഗമം വയനാട്ടില്‍ തുടങ്ങി. ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുതെന്ന് കെ.മുരളീധരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ചുവടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ജാഗ്രതയോടെ എത്തണമെന്നാണ് നേതാക്കൾ 'ലക്ഷ്യ ലീഡേഴ്‌സ് സമ്മിറ്റിൽ' ആവശ്യപ്പെട്ടത്. സ്ഥാനാർഥി ചർച്ച ഉൾപ്പെടെ മാധ്യമ പ്രതികരണങ്ങളിൽ പാലിക്കേണ്ട ജാഗ്രത ക്യാമ്പ് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു.
2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായത് പോലെ അമിത ആത്മവിശ്വാസം വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിപദാസ് മുൻഷിയും മുന്നറിയിപ്പ് നൽകി. ലിഗ് അടക്കം ഘടകകക്ഷികളെ പിണക്കരുതെന്ന് കെ മുരളിധരനും രമേശ് ചെന്നിത്തലയും പറഞ്ഞു. ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് നേതാകളുടെ പ്രതികരണം.
സാമുദായിക സംഘടനകളെ വിശ്വാസത്തിലെടുത്തുവേണം മുന്നോട്ടുപോകാനെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്ന് ക്യാമ്പിനെത്തിയ ശശി തരൂർ എംപി പറഞ്ഞു. ജയസാധ്യത സംബന്ധിച്ച പഠനം നടത്തുന്ന കനഗോലുവും സംഘവും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
Adjust Story Font
16

