തിരുവമ്പാടി-പട്ടാമ്പി സീറ്റ് വെച്ചുമാറൽ; കോൺഗ്രസ്- ലീഗ് ചർച്ചയിൽ ധാരണയായില്ല
തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നത് തിരിച്ചടിയായേക്കുമെന്നാണ് ലീഗ് വിലയിരുത്തൽ

കോഴിക്കോട്: തിരുവമ്പാടി-പട്ടാമ്പി സീറ്റുകൾ വെച്ചുമാറാനുള്ള കോൺഗ്രസ് മുസ് ലിം ലീഗ് ചർച്ചയിൽ ധാരണയായില്ല. തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നത് തിരിച്ചടിയായേക്കുമെന്നാണ് ലീഗ് വിലയിരുത്തൽ. തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിച്ചേക്കും.
40 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള തിരുവമ്പാടി സീറ്റ് കൈവിടുന്നത് തിരുവമ്പാടിയിൽ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്നാണ് ലീഗിന് ആശങ്കയുണ്ട്. കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന പട്ടാമ്പി ഏറ്റെടുക്കുന്നത് പ്രാദേശികമായ ഗുണകരമാകില്ലെന്നും ലീഗ് കരുതുന്നു. തിരുവമ്പാടി - പട്ടാമ്പി സീറ്റുകള്‍ തമ്മില്‍ വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ലീഗിനെ നയിച്ച കാരണം ഇതാണ്.
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയും മണ്ഡലം പ്രാദേശിക ഘടകകങ്ങളും തിരുവമ്പാടി സീറ്റ് കൈവിടുന്നതിന് എതിരായിരുന്നു. ഇതും ലീഗിന്റെ തീരുമാനത്തെ സ്വാധീനിച്ചു. പട്ടാമ്പിയില്‍ സീറ്റ് പ്രതീക്ഷിച്ച റിയാസ് മുക്കോളി, ടി പി ഷാജി തുടങ്ങിയവർ രംഗത്തുണ്ട്. അവിടെ പെട്ടെന്ന് ലീഗ് മത്സരിക്കുന്നത് കോണ്‍ഗ്രസ് പ്രവർത്തകർ എത്രത്തോളം അംഗീകരിക്കുമെന്ന സംശയവും ലീഗിനുണ്ട്. അതേസമയം പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് കോൺഗ്രസിന് നൽകാനും പകരം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സീറ്റില്‍ ലീഗ് മത്സരിക്കാനും ധാരണയായി. കൊല്ലത്തെ പുനലൂർ സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കും. പകരം ഇരവിപുരമോ ചടയമംഗമലോ ലീഗിന് ലഭിക്കും.
ലീഗ് അധിക സീറ്റിനായി വാശിപിടിക്കാത്തതിനാല്‍ കോണ്‍ഗ്രസ് - ലീഗ് സീറ്റ് ചർച്ചകള്‍ വൈകാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പിന്നാലെ ലീഗിലെ സീറ്റു ചർച്ചകള്‍ ആരംഭിക്കുകയും ചെയ്യും.
Adjust Story Font
16

