Quantcast

'കാലാവസ്ഥക്ക് അനുയോജ്യമല്ല'; ടാറ്റ കോവിഡ് ആശുപത്രിയിലെ കണ്ടെയ്‌നറുകൾ പൂർണമായും പൊളിച്ചു നീക്കുന്നു

കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാർ കാരണമെന്നു വിമർശനമുണ്ട്

MediaOne Logo

Web Desk

  • Published:

    10 March 2023 3:20 AM GMT

Tata Covid Hospital,Covid Hospitaltata covid hospital kasaragod, Containers in Tata Covid Hospital ,Breaking News Malayalam, Latest News, Mediaoneonline
X

കാസർകോട്: കോടികൾ മുടക്കി നിർമിച്ച കാസർകോട് ടാറ്റ കോവിഡ് ആശുപത്രിയിലെ കണ്ടെയ്‌നറുകൾ പൂർണമായും പൊളിച്ചു നീക്കാൻ തീരുമാനം. ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാലാണ് ടാറ്റ നിർമിച്ച കണ്ടെയ്‌നറുകൾ പൊളിക്കുന്നതെന്നാണ് വിശദീകരണം. 30 വർഷത്തേക്ക് ഉപയോഗിക്കാനാവുമെന്ന പ്രഖ്യാപനത്തോടെ മൂന്ന് വർഷം മുൻപാണ് 60 കോടി രൂപ ചെലവിൽ ആശുപത്രി നിർമ്മിച്ചത്.

ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിർമാണം നടത്തുന്നതെന്നാണ് അന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ടാറ്റ നിർമ്മിച്ചു നൽകിയ ആശുപത്രിയുടെ അറ്റകുറ്റപ്പണിയുടെ ചുമതല സംസ്ഥാന സർക്കാരിനായിരുന്നു. കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാർ കാരണമെന്നു വിമർശനമുണ്ട്.

മൂന്ന് വർഷം മുൻപ് പണിത കെട്ടിടം ഇനി പ്രവർത്തനം സാധ്യമല്ലാത്ത അവസ്ഥയിലാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സുപ്രിം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ മേൽക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറയും പൊട്ടിപൊളിഞ്ഞു. തീ പിടിത്ത സാധ്യതയും ഏറെയാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ ഉണ്ട്. സീലിങ് വഴിയും ജനൽ വഴിയും മഴവെള്ളം ആശുപത്രിക്ക് അകത്ത് എത്തുന്നു. 125 കണ്ടെയ്‌നറുകളാണ് ഇവിടെ ഉള്ളത്. ഭൂരിഭാഗം കണ്ടെയ്‌നറുകളുടെയും അവസ്ഥ ഇത് തന്നെ. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ ഇതുവരെ 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.


TAGS :

Next Story