കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു; ധാരണയാകാതെ തിരുവനന്തപുരം
പെരുമ്പാവൂരിൽ മനോജ് മൂത്തേടത്തിനെ പരിഗണിക്കണമെന്ന ആവശ്യം കത്തോലിക്ക സഭ ഹൈക്കമാൻഡിനെ അറിയിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു . തിരുവനന്തപുരം ജില്ലയിൽ പല മണ്ഡലങ്ങളിലും നേതൃത്വത്തിന് ഒറ്റപ്പേരിലേക്കെത്താനായില്ല. പെരുമ്പാവൂര്‍ സീറ്റിനായും കൂടുതല്‍ പേര്‍ രംഗത്തുണ്ട്. പെരുമ്പാവൂരിൽ മനോജ് മൂത്തേടത്തിനെ പരിഗണിക്കണമെന്ന ആവശ്യം കത്തോലിക്ക സഭ ഹൈക്കമാൻഡിനെ അറിയിച്ചു.
ഒന്നാം ഘട്ട സ്ഥാനാർഥി പട്ടികക്ക് അംഗീകാരമായതോടെയാണ് സീറ്റിനായുള്ള തർക്കം കോൺഗ്രസിൽ പുകയുന്നത്. തിരുവനന്തപുരം ജില്ലയിലാണ് തർക്കം രൂക്ഷം. നെയ്യാറ്റിൻകരയിൽ എൻ.ശക്തൻ, ആർ.വത്സലൻ, രാജേഷ് ചന്ദ്രദാസ് എന്നി പേരുകൾ ഉയർന്നതോടെ അനിശ്ചിതത്വത്തിലാണ് നേതൃത്വം.
അരുവിക്കരയിൽ ബൈജു നാടാരുടെയും വി.എസ് ശിവകുമാറിനെയും പരിഗണിക്കും. വർക്കലയിൽ വർക്കല കഹാർ, എസ്.എസ് ലാൽ എന്നിവരുടെ പേരുകളും ചർച്ചയാവും.
അതേസമയം പെരുമ്പാവൂർ സീറ്റിലും തർക്കം മുറുകുകയാണ്. മനോജ് മുത്തേടത്തിനായി കത്തോലിക്കാസഭയും ബെന്നി ബെഹനാനും രംഗത്തെത്തി. ഉല്ലാസ് തോമസിനായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പേരും പെരുമ്പാവൂരിൽ പരിഗണിക്കും. നാട്ടികയിൽ സി.സി മുകുന്ദനെ കോൺഗ്രസ് പിന്തുണച്ചേക്കില്ലെന്നാണ് വിവരം. രണ്ടാം ഘട്ട പട്ടികക്കായുള്ള ചർച്ച നാളെ ഡൽഹിയിൽ നടക്കും.
Adjust Story Font
16

