കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല
ബീച്ചിൽ സമയ നിയന്ത്രണം ഏർപ്പെടുത്തും

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചിൽ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ ബീച്ചിൽ സമയനിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു.അവധി ദിവസമായ ഇന്നലെ ബീച്ചിൽ വൻ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
പൊതുഗതാഗതങ്ങളിൽ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളിൽ നിന്ന് യാത്രചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണിപ്പോൾ. കൂടാതെ ഒമിക്രോൺ സാമൂഹ്യവ്യാപനവും ജില്ലയിൽ നടന്നിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ 30 ഓളം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നുവന്നവരുമായി യാതൊരു ബന്ധവുമില്ലാത്തവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
Adjust Story Font
16

