‘കനലൊരു തരി’ ഇനി യുഡിഎഫ് മന്ത്രിസഭയിൽ; കമ്യൂണിസ്റ്റ് ഭരണമില്ലാത്ത ഇന്ത്യയിൽ പുതിയ രാഷ്ട്രീയ ചരിത്രം
പശ്ചിമ ബംഗാളും ത്രിപുരയും നേരത്തെ കൈവിട്ട ശേഷം കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന തുരുത്തായിരുന്ന കേരളവും നഷ്ടപ്പെട്ടത് അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രത്തിനാണ് വിരാമമിട്ടത്

- Published:
18 May 2026 6:48 PM IST

മന്ത്രി സി.പി ജോൺ, മുഖ്യമന്ത്രി വി.ഡി സതീശൻ
കോഴിക്കോട്: ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിലും കേരള രാഷ്ട്രീയത്തിലും പുതിയൊരു അധ്യായം കുറിച്ചാണ് യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ദയനീയ തോൽവി സംഭവിച്ചതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള (സിപിഎം/സിപിഐ) ഭരണമില്ലാതായിരിക്കുകയാണ്. പശ്ചിമ ബംഗാളും ത്രിപുരയും നേരത്തെ കൈവിട്ട ശേഷം കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന തുരുത്തായിരുന്ന കേരളവും നഷ്ടപ്പെട്ടത് അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രത്തിനാണ് വിരാമമിട്ടത്.
എന്നാൽ ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ നയിക്കുന്ന 21 അംഗ മന്ത്രിസഭയിൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ (സിഎംപി) ജനറൽ സെക്രട്ടറി സി.പി. ജോൺ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ‘രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മന്ത്രി ഇനി യുഡിഎഫിനൊപ്പം’ എന്ന അപൂർവ്വ വിശേഷണവും ഈ സർക്കാരിന് സ്വന്തമായി. മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്ക് ഭരണം നഷ്ടമായ ഈ സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെ ഭാഗമായ സി.പി. ജോണിന്റെ മന്ത്രിസ്ഥാനം കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഭരണപരമായ ഏക പ്രതിനിധാനമായി വിലയിരുത്തപ്പെടുന്നു.
തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് 69 കാരനായ സി.പി ജോൺ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച അഭിഭാഷകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ ജോൺ സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് 11 സീറ്റുകളും ലീഗിന് 5 സീറ്റുകളും ലഭിച്ചപ്പോൾ മറ്റ് സഖ്യകക്ഷികൾക്ക് ഓരോന്ന് വീതമാണ് ലഭിച്ചത്. 14 പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ഈ മന്ത്രിസഭയിൽ സി.പി. ജോണിന് മികച്ച വകുപ്പുകൾ കിട്ടുമെന്നാണ് പുറത്തുവരുന്ന വിവരം.
സി.പി ജോണിന്റെ ഈ രാഷ്ട്രീയ പദവിക്ക് പിന്നിൽ കേരള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വലിയൊരു പിളർപ്പിന്റെ ചരിത്രമുണ്ട്. 1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാർ രൂപീകരിച്ച കേരളത്തിൽ, 1980-കളിൽ സിപിഎമ്മിനുള്ളിൽ ആശയപരമായ തർക്കം ഉടലെടുത്തു. അന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന എം.വി രാഘവൻ, കേരളത്തിൽ കോൺഗ്രസ് വിരുദ്ധ മുന്നണി ശക്തമാക്കാൻ മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് 'ബദൽ രേഖ' മുന്നോട്ടുവെച്ചു.
എന്നാൽ ഇ.എം.എസ് ഉൾപ്പെടെയുള്ള പാർട്ടി ഔദ്യോഗിക നേതൃത്വം ഇതിനെ പാർലമെന്ററി അവസരവാദമായി കാണുകയും അച്ചടക്കലംഘനത്തിന് 1986 ഫെബ്രുവരി 14-ന് രാഘവനെ സസ്പെൻഡ് ചെയ്യുകയും ജൂലൈയോടെ പുറത്താക്കുകയും ചെയ്തു. അന്ന് യുവനേതാവായിരുന്ന സി.പി. ജോൺ ഉൾപ്പെടെയുള്ള രാഘവന്റെ അനുയായികൾ ഈ നടപടിയെ എതിർത്ത് പാർട്ടി വിട്ടു. തുടർന്ന് 1986-ൽ അവർ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി) രൂപീകരിക്കുകയും യുഡിഎഫ് സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. എം.വി. രാഘവന്റെ മരണശേഷമാണ് സി.പി. ജോൺ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്നത്. പേരിൽ കമ്യൂണിസ്റ്റ് ഉണ്ടെങ്കിലും യുഡിഎഫിനൊപ്പമുള്ള സിഎംപിയുടെ ഈ മന്ത്രിസ്ഥാനം, കമ്യൂണിസ്റ്റ് ഭരണമില്ലാത്ത ഇന്നത്തെ ഇന്ത്യയിൽ ഒരു ലെഫ്റ്റ്-സെന്റർ സഖ്യത്തിന്റെ പ്രതീകമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Adjust Story Font
16
