അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൊള്ളയടിക്കപ്പെട്ടു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: കെ.ഇ ഇസ്മായില്‍
അന്നത്തെ പല നേതാക്കളും പങ്കെടുത്ത സദസ്സിൽ വെച്ചാണ് പട്ടയം കൈമാറിയതെന്നും ഉദ്യോഗസ്ഥരുടെ പിന്തുണ കൂടാതെ അന്യായം സംഭവിക്കില്ലെന്നും ഇസ്മായിൽ പറഞ്ഞു

പാലക്കാട്: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ റവന്യൂ മന്ത്രിയായിരിക്കെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അനുവദിച്ചുനല്‍കിയ ഭൂമിപോലും കൈയ്യേറ്റം ചെയ്യപ്പെട്ടുവെന്ന് സിപിഐ നേതാവ് കെ.ഇ ഇസ്മായില്‍. ആദിവാസികള്‍ക്ക് പട്ടയം മാത്രം ലഭിക്കുകയും കൃഷിയോഗ്യമായ ഭൂമി വ്യാജരേഖയുണ്ടാക്കി പലരും തട്ടിയെടുത്തെന്നും കെ.ഇ ഇസ്മായില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് നടക്കില്ലെന്നും വ്യാജരേഖ ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനനടപടി വേണമെന്നും കെ.ഇ ഇസ്മായില്‍ മീഡിയവണിനോട് പറഞ്ഞു.
'അന്നത്തെ പല നേതാക്കളും പങ്കെടുത്ത സദസില്‍ വെച്ചാണ് അവര്‍ക്ക് പട്ടയം കൈമാറിയത്. അവര്‍ക്ക് നല്‍കുന്ന ഭൂമി കൃഷിയോഗ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ കോഫിബോര്‍ഡില്‍ നിന്ന് സഹായം സ്വീകരിച്ച് ഞങ്ങള്‍ കാപ്പി കൃഷി ചെയ്തു. അവര്‍ക്ക് പട്ടയം കൈമാറിയതിന് ശേഷം ഭൂമിയില്‍ പ്രവേശിച്ചോയെന്ന് അന്വേഷിക്കാന്‍ അന്ന് സമയമുണ്ടായിരുന്നില്ല. പിന്നാലെ തെരഞ്ഞെടുപ്പ് വന്ന് സ്ഥാനത്ത് നിന്ന് മാറുകയും ചെയ്തല്ലോ. എന്നാല്‍, അന്ന് പട്ടയം കൊടുത്ത പലര്‍ക്കും ഭൂമി കിട്ടിയില്ലെന്ന് പിന്നീടാണറിഞ്ഞത്. ചിലരൊക്കെ വന്ന് കാര്യം പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.'ഇസ്മായില്‍ പറഞ്ഞു.
'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഭൂമി പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. അത് അന്യായമാണല്ലോയെന്ന് തോന്നി ഞാന്‍ അന്വേഷിച്ചപ്പോഴാണ് അതിന് ശേഷമുള്ള കാലങ്ങളിലും പട്ടയം കൈമാറിയെന്നല്ലാതെ ഭൂമി ആദിവാസികളിലേക്കെത്തിയിട്ടില്ല. ആ ഭൂമി മറ്റുപലരുടേയും കൈവശമാണുള്ളത്. അവിടെ എന്തൊക്കെയോ ചില വ്യാജങ്ങള്‍ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പിന്തുണ കൂടാതെ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ല.'അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്തരം അനാസ്ഥ സംഭവിക്കില്ലെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

