നിലമ്പൂർ ഫലത്തിന് ശേഷവും ഭിന്നിപ്പിൻ്റെ രാഷ്ട്രീയം തുടരാനാണ് സിപിഎം ശ്രമിക്കുന്നത്: റസാഖ് പാലേരി
ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആർഎസ്എസിനോട് ചേർത്തു വെക്കുന്ന സ്വരാജിന്റെ പ്രസ്താവന ആർഎസ്എസിൻ്റെ വംശീയ ഉന്മൂലന ശ്രമങ്ങളെ ന്യൂനീകരിക്കൽ കൂടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

എറണാകുളം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ ജനാധിപത്യപരമായി വിലയിരുത്തുന്നതിന് പകരം നിലമ്പൂരിലെ വോട്ടർമാരെ തീവ്രവാദികളും വർഗീയവാദികളുമാക്കി മാറ്റി ഭിന്നിപ്പിന്റെ രാഷ്ട്രീയം തുടരാനുള്ള സിപിഎം ശ്രമം കേരളത്തിൻ്റെ സാമൂഹ്യഘടനയ്ക്ക് വലിയ ആഘാതം ഉണ്ടാക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. നിലമ്പൂരിൽ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തവരെ വർഗീയവാദികളും കുഴപ്പക്കാരുമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. മുമ്പും തെരഞ്ഞെടുപ്പ് പരാജയത്തെ ഇങ്ങനെ തന്നെയാണ് സിപിഎം നേരിട്ടത്. ഇതിലൂടെ ആർഎസ്എസ് രൂപപ്പെടുത്തിയ മുസ്‌ലിം ഭീതിയും ധ്രുവീകരണ പ്രവർത്തനങ്ങളും ആർഎസ്എസിനെക്കാൾ ആവേശത്തിൽ തുടരുമെന്നാണ് സിപിഎം വെളിപ്പെടുത്തുന്നത്. റസാഖ് പാലേരി പറഞ്ഞു.
തനിക്ക് വോട്ട് ചെയ്യാത്തവരെയും തന്റെ പരാജയത്തിൽ ആഹ്ലാദിക്കുന്നവരെയും ഇസ്ലാമിക സംഘ്പരിവാർ എന്നാണ് സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് അധിക്ഷേപിച്ചത്. ആയിരക്കണക്കിനു വംശീയ ഉന്മൂലനവും കൊലപാതകവും നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആർഎസ്എസിനോട് തനിക്കെതിരെ വോട്ട് ചെയ്ത ജനങ്ങളെ സമീകരിച്ച സ്വരാജിന്റെ നടപടിയിൽ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി വെളിപ്പെടുത്തേണ്ടതുണ്ട് എന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആർഎസ്എസിനോട് ചേർത്തു വെക്കുന്ന സ്വരാജിന്റെ പ്രസ്താവന ആർഎസ്എസിൻ്റെ വംശീയ ഉന്മൂലന ശ്രമങ്ങളെ ന്യൂനീകരിക്കൽ കൂടിയാണ്.
ആർഎസ്എസ് ഉണ്ടാക്കിയ 'ഇസ്‌ലാം പേടി'യെ തന്ത്രപരമായി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനുള്ള പരാജയപ്പെട്ട ശ്രമം വീണ്ടും വീണ്ടും ആവർത്തിക്കും എന്നാണ് ഇത്തരം പ്രസ്താവനകളിലൂടെ സിപിഎം പറയുന്നത്. കേരളത്തിന്റെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ വിഷലിപ്തമാക്കി ഭൂരിപക്ഷ ഏകീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുക എന്ന സാമൂഹിക ദ്രോഹ പ്രവർത്തനമാണ് സിപിഎം ചെയ്യുന്നത്. നിലമ്പൂർ ഉപതെഞ്ഞെടുപ്പ് ഫലത്തെ ഈ രീതിയിൽ ഉപയോഗിക്കുകയാണ് സിപിഎം. പക്ഷേ സിപിഎം രൂപപ്പെടുത്തുന്ന ഈ വംശ വെറിയുടെ അന്തരീക്ഷത്തെ സിപിഎമ്മിനെക്കാൾ ശക്തമായി ആർഎസ്എസാണ് ഉപയോഗപ്പെടുത്തുക എന്നും റസാഖ് പാലേരി.
Adjust Story Font
16

