സിപിഎം നേതൃത്വത്തിൽ എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു
ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിങ്ങ് ആരംഭിക്കാനിരിക്കെയായിരുന്നു ഉപരോധം

പാലക്കാട്:എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം സമരം. ഒയാസിസ് മദ്യ കമ്പനിക്ക് എതിരെ നിയമനടപടിയടക്കം തീരുമാനിക്കാൻ ഉള്ളയോഗം തടസപെടുത്തുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് ഭരണ സമിതി ആരോപിച്ചു. ഭരണ സമിതി യോഗം നാളെ ഉച്ചക്ക് രണ്ട്മണിക്ക് പേരും.
ഒയാസിസ് കമ്പനിക്ക് അനുമതി കൊടുക്കുന്ന സർക്കാറിന് എതിരെ കോടതിയെ സമീപിക്കുക , ഒയാസിസ് കമ്പനിക്ക് എതിരെ പ്രമേയം പാസാക്കിയ ഗ്രാമസഭക്ക് അംഗീകാരം നൽകുക എന്നതടക്കം ഉള്ള അജണ്ടയാണ് ഭരണ സമിതി യോഗത്തിന് ഉണ്ടായിരുന്നത്. രാവിലെ 8 മണി മുതൽ സിപിഎം പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന്റെ രണ്ട് ഗെയ്റ്റും പൂട്ടിയിട്ട് ഉപരോധിച്ചു. പല തവണ കോൺഗ്രസിന്റെ ഭരണ സമിതി അംഗങ്ങളും സിപിഎം പ്രവർത്തകരും ഉന്തും തള്ളും ഉണ്ടായി. ഒയാസിസിന് വേണ്ടിയാണ് സിപിഎം സമരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.
പഞ്ചായത്തിന്റെ വികസന മുരടിപ്പിന് എതിരെ നേരത്തെ തീരുമാനിച്ച സമരമാണെന്നും ഉപരോധദിവസം തന്നെ ഭരണ സമിതി യോഗം വെച്ചത് എന്തിനാണെന്ന് സിപിഎം നേതാവ് നിധിൻ കണിച്ചേരി ചോദിച്ചു. തങ്ങൾക്ക് പഞ്ചായത്തിൽ കയറാൻ പൊലീസ് സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിന്റെ നേതൃത്വത്തിൽ പാലക്കാട് - പൊളാച്ചി അന്തർ സംസ്ഥാന പാത ഉപരോധിച്ചു.
ഏതാനും സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനെന്നേ മുക്കാലിനാണ് ഉപരോധം അവസാനിച്ചത്. സമയം വൈകിയതിനാൽ ബോർഡ് യോഗത്തിലെ തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സെക്രട്ടറിക്ക് എതിരെ കോൺഗ്രസും ബിജെപിയും ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി . നാളെ ഉച്ചക്ക് രണ്ട് മണിക്ക് ബോർഡ് യോഗം ചേരും.
Adjust Story Font
16

