Quantcast

എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സി.പി.എം; കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം

അടുത്തമാസം പഠന ക്യാമ്പ് നടത്താന്‍ തീരുമാനം

MediaOne Logo

Web Desk

  • Published:

    20 Jun 2023 5:06 AM GMT

SFI kerala,nikhil thomas,CPM to dismantle SFI; Instructions to District Committees for strict monitoring,breaking news malayalam,എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സി.പി.എം; കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം
X

തിരുവനന്തപുരം: എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഎമ്മിൽ ആലോചന. കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. അടുത്തമാസം പഠന ക്യാമ്പ് നടത്താനാണ് തീരുമാനം. ഒന്നിനു പിറകെ ഒന്നായി ഗുരുതരമായ ആരോപണങ്ങളാണ് എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ഉയരുന്നത്.

പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകുമ്പോഴും സി.പി.എമ്മിനെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് എസ്എഫ് ഐ. സി.പി.എമ്മിലെ ചില നേതാക്കൾ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കിൽ അതൃപ്തിയുണ്ട്. കർശനമായ തിരുത്തൽ നടപടികൾ എസ്.എഫ്.ഐയിൽ അടിയന്തരമായി നടപ്പാക്കണം എന്ന ആവശ്യവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്

പാർട്ടിക്കുള്ളിലും വർഗ്ഗ ബഹുജന സംഘടനകൾക്കിടയിലും ഉണ്ടായിട്ടുള്ള സംഘടന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയാണ് സി.പി.എം നേതൃത്വം സ്വീകരിച്ചു വരുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കഴിഞ്ഞ കുറെക്കാലമായി വിവിധ ജില്ലകളിൽ നടന്നുവരുന്നത്.

എന്നാൽ ഇതിനിടയിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരായ വിവാദങ്ങൾ തുടർച്ചയായി ഉയർന്ന് വരുന്നത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട് . എസ്.എഫ്.ഐ നേതാക്കളുടെ മദ്യപാന ദൃശ്യങ്ങൾ പുറത്തുവന്നതും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും കെ.വിദ്യ തയ്യാറാക്കിയ വ്യാജ സർട്ടിഫിക്കറ്റും അടക്കം എസ്.എഫ്.ഐ പ്രതിക്കൂട്ടിൽ നിന്ന വിഷയങ്ങൾ നിരവധിയാണ്. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം. നിഖിലിനെ പൂർണമായും ന്യായീകരിച്ച എസ്.എഫ്.ഐ നേതൃത്വത്തെ വെട്ടിലാക്കി കേരള സർവകലാശാലയും കലിംഗ സർവകലാശാലയും രംഗത്ത് വന്നതോടെ പ്രതിസന്ധി ഇരട്ടിയായി. കൃത്യമായ വിവരങ്ങൾ പുറത്തു വരാതെ നിഖിലിന് എസ്.എഫ്.ഐ ക്ലീൻ ചിറ്റ് നൽകിയതിൽ പാർട്ടി നേതൃത്വത്തിലെ ചിലർക്ക് കടുത്ത എതിര്‍പ്പുണ്ട്.

TAGS :

Next Story