പാലക്കാട് ഹോട്ടൽ വ്യവസായി എൻ.എം.ആർ റസാഖിനെ സ്ഥാനാർഥിയാക്കാൻ സിപിഎം
എൻ.എം.ആർ. റസാഖുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൂടിക്കാഴ്ച നടത്തും

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത നീക്കവുമായി സിപിഎം. പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന മണ്ഡലത്തിൽ, ഒരു പൊതുസമ്മതനെ മുൻനിർത്തി വിജയസാധ്യത വർധിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എൻ.എം.ആർ. റസാഖുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാർഥിയാകുന്നതിൽ റസാഖിന്റെ നിലപാട് അറിയുന്നതിനും പാർട്ടിയുടെ പിന്തുണ ഉറപ്പുനൽകുന്നതിനുമാണ് ഈ കൂടിക്കാഴ്ച. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ ഔദ്യോഗികമായ നിർദേശം മുന്നോട്ട് വെക്കുമെന്നാണ് സൂചന. മണ്ഡലത്തിലെ പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സാഹചര്യത്തിലാണ് സിപിഎം പുത്തൻ തന്ത്രങ്ങൾ മെനയുന്നത്. പാർട്ടി ചിഹ്നത്തിന് പുറത്തുള്ള ഒരു സ്വതന്ത്രനെ നിർത്തിയാൽ കൂടുതൽ നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് നേതൃത്വം കരുതുന്നു. ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖനായ റസാഖിന് മണ്ഡലത്തിലുള്ള സ്വാധീനവും പ്രവാസി മേഖലയിലെ ബന്ധങ്ങളും ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
യുഡിഎഫും എൻഡിഎയും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ, എൽഡിഎഫ് ഇത്തവണ ശക്തമായ സാന്നിധ്യമാകാൻ ആഗ്രഹിക്കുന്നു. നേരത്തെ പി. സരിനെ പോലുള്ളവരെ പരീക്ഷിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വോട്ടുകളും വ്യാപാരികളുടെ പിന്തുണയും ഒരുപോലെ ഉറപ്പാക്കാൻ റസാഖിനെപ്പോലൊരു വ്യക്തിയെ സിപിഎം തേടുന്നത്. ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Adjust Story Font
16

