തൃശൂരിൽ നിർണായക കൂടിക്കാഴ്ച; കൽദായ സുറിയാനി സഭ ആസ്ഥാനത്ത് എത്തി പി.എസ് ശ്രീധരൻപിള്ള
ക്രൈസ്തവ വിശ്വാസികളുടെ ആശങ്കകൾ ഇനിയും പരിഹരിക്കാൻ ആയിട്ടില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം കൽദായ സുറിയാനി സഭ ആസ്ഥാനത്ത് സഭാ അധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസ് പറഞ്ഞു

തൃശൂർ: തൃശൂരിൽ നിർണായക കൂടിക്കാഴ്ചയുമായി ബിജെപി നേതാവ് പി.എസ് ശ്രീധരൻപിള്ള. കൽദായ സുറിയാനി സഭ ആസ്ഥാനത്ത് സഭാ അധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസുമായി ചർച്ച നടത്തി. സഭാ ട്രസ്റ്റിമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എഫ്സിആർഎ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവസഭകളിൽ അതൃപ്തി തുടരുന്നതിനിടയിലാണ് നിർണായക കൂടിക്കാഴ്ച. പ്രധാനമന്ത്രി ക്രൈസ്തവ വിശ്വാസികൾക്കൊപ്പമെന്നും ചർച്ചയിൽ ശ്രീധരൻപിള്ള അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എഫ്സിആർഎ ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീധരൻപിള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. തൃശ്ശൂർ അതിരൂപതയുടെ അടക്കം എഫ്സിആർഎ പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിഹരിച്ചു കൊടുത്തിട്ടുണ്ട്. നാളെയും അത്തരം പ്രശ്നങ്ങൾ പരിഹരിച്ചു നൽകും. ക്രൈസ്തവസഭകളെ ലക്ഷ്യമിട്ടുള്ളതല്ല നിയമ ഭേദഗതിയെന്നും മറ്റു ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ക്രൈസ്തവ വിശ്വാസികൾക്ക് എഫ്സിആർഎ അടക്കമുള്ള വിഷയങ്ങളിൽ ആശങ്കകൾ ഉണ്ടെന്ന് കൽദായ സുറിയാനി സഭ ആസ്ഥാനത്ത് സഭാ അധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസ് പറഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്കെതിരെ തുടർച്ചയായ അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. കേരളത്തിലെ ജനങ്ങൾ കൃത്യമായ രാഷ്ട്രീയ ബോധ്യം ഉള്ളവരാണ്. അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി വോട്ട് രേഖപ്പെടുത്തും. ക്രൈസ്തവ വിശ്വാസികളുടെ ആശങ്കകൾ ഇനിയും പരിഹരിക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

