പൊലീസിനെതിരായ വിമർശനങ്ങൾക്ക് വെട്ട്; തിരുത്തി സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ട്
പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി അടക്കം രാഷ്ട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം: പൊലീസിനെതിരായ വിമർശനങ്ങൾ ഒഴിവാക്കി സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ട്. സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും റിപ്പോർട്ടിൽ വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശിച്ചു. പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി അടക്കം രാഷ്ട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതു ചർച്ചയിൽ പ്രതിനിധികൾ വിമർശനമുന്നയിക്കും.
വിമർശനവും, സ്വയം വിമർശനവും ആണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രീതി. എന്നാൽ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കടുത്ത വിമർശനങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കാലത്ത് വിമർശനം പാർട്ടി രേഖയുടെ ഭാഗമായി വരേണ്ട എന്ന നിലപാടിലാണ് പാർട്ടി സെക്രട്ടറി. ഇതേ തുടർന്ന് പൊലീസിനെതിരായ വിമർശനങ്ങൾ രാഷ്ട്രീയ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. ആഭ്യന്തരവകുപ്പിനും പൊലീസ് സേനയ്ക്കും പ്രശംസയാണ് റിപ്പോർട്ടിൽ ഉള്ളത്. സിപിഐയെ മുറിവേൽപ്പിച്ച പൂരം കലക്കൽ വിവാദവും റിപ്പോർട്ടിന്റെ ഭാഗമായിട്ടില്ല. ഇതിനെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ കടുത്ത വിമർശനം ഉണ്ടായി.
എന്നാൽ, പൊതു ചർച്ചയിൽ വിമർശനങ്ങൾ ഉന്നയിക്കാൻ തന്നെയാണ് പ്രതിനിധികളുടെ തീരുമാനം. എം.ആർ അജിത് കുമാറിന് കിട്ടുന്ന സംരക്ഷണത്തിൽ സിപിഐക്ക് ശക്തമായ വിയോജിപ്പുണ്ട്. ഇത് പൊതു ചർച്ചയിൽ പ്രതിനിധികൾ ഉന്നയിക്കും. ഇന്നലെ നടന്ന ഗ്രൂപ്പ് ചർച്ചയിലും സമാനമായ അഭിപ്രായമാണ് ഉയർന്നുവന്നത്.
Adjust Story Font
16

