കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസ്; കെ.എം ഷാജഹാൻ പൊലീസ് കസ്റ്റഡിയിൽ
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പറവൂർ പൊലീസാണ് ഷാജഹാനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കെ.ജെ ഷൈൻ രണ്ടാമതും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് ഉച്ചയോടെയാണ് കെ.ജെ ഷൈൻ പുതിയ പരാതി നൽകിയത്. എറണാകുളം റൂറൽ സൈബർ പൊലീസിനാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ.എം ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി.
തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം ഷാജഹാന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാൻ വീഡിയോ ചെയ്തിരുന്നു.
ഷൈനിന്റെ പരാതിയിൽ ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും കെ.എം ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചരണം നടത്തിയതിനാണ് കേസ്.
Adjust Story Font
16

