പെരുമാതുറയിലെ പതിനേഴുകാരൻ്റെ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; മരണകാരണം അമിത മയക്കുമരുന്നുപയോഗമെന്ന് സൂചന
തുടർച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം മസ്തിഷ്‌ക രക്തസ്രാവത്തിന് കാരണമെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിലെ ഇർഫാന്റെ (17) മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. ഇർഫാന്റെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .. ഇതിന്റെ ഫലം കൂടി വന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തതയുണ്ടാകൂ. ഇർഫാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇർഫാന്റെ ഉപ്പയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയും കഠിനംകുളം പൊലീസ് രേഖപ്പെടുത്തി. അതേസമയം, മരണത്തില്‍ ഇര്‍ഫാന്‍റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഫൈസലാണ് പൊലീസ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
പെരുമാതുറ ഫെഡറൽ ബാങ്കിന് സമീപം തെരുവിൽ വീട്ടിൽ സുൽഫിക്കർ-റജില ദമ്പതികളുടെ മകനാണ് മരിച്ച ഇർഫാൻ. ഇന്നലെ പുലർച്ചെ മരണപ്പെട്ട പെരുമാതുറ സ്വദേശി ഇർഫാന്റെ മരണത്തിന് കാരണം മയക്കുമരുന്ന് മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം. സുഹൃത്തുക്കൾ ചേർന്ന് മയക്കുമരുന്ന് മണപ്പിച്ചെന്നും അതാണ് മരണകാരണമെന്നും ഇർഫാന്റെ മാതാപിതാക്കൾ പറഞ്ഞു.
രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ഇർഫാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കൾ മയക്കുമരുന്ന് നൽകിയതായി ഇർഫാൻ പറഞ്ഞെന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇർഫാന്റെ ശരീരത്തിൽ മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നും മയക്കുമരുന്ന് മുമ്പും ഉപയോഗിച്ചിരുന്നതായി സൂചനകളുണ്ടെന്നും പൊലീസ് പറയുന്നു.
Adjust Story Font
16

