കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം: റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രി
വിദ്യാഭാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല

തിരുവനന്തപുരം: കട്ടിപ്പാറയിലെ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാഭാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസമാണ് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്. സ്കൂളിൽ നിന്നും നൂറു രൂപ പോലും ഇതു വരെ ശമ്പളമായി നൽകിയിട്ടില്ലെന്ന് അലീന ബെന്നിയുടെ പിതാവ് പറഞ്ഞിരുന്നു.
13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.
Adjust Story Font
16

