'എന്‍റെ കുട്ടിക്ക് ഒരു ചീത്ത സ്വഭാവുമില്ലായിരുന്നു'; വിഡിയോ പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്‍റെ കുടുംബം ഇന്ന് പരാതി നല്‍കും
വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ നിരവധി പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്

കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് മരിച്ചതിൽ കുടുംബം ഇന്ന് പരാതി നൽകും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കുടുംബം പരാതി നൽകുക.അതേസമയം, വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ നിരവധി പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41) ആണ് മരിച്ചത്.
വേറെ ഒരു അമ്മമാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് മരിച്ച ദീപകിന്‍റെ അമ്മ പറഞ്ഞു.തന്‍റെ മകന്‍ അത്തരമൊരു ചീത്ത സ്വഭാവവും ഇല്ലെന്നും അങ്ങനെയൊരു കുട്ടി അല്ലായിരുന്നുവെന്നും അവനെ അറിയാവുന്ന ആരും അങ്ങനെ പറയില്ലെന്നും അമ്മ പറയുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം എന്റെ കുട്ടിയാ നോക്കിയിരുന്നതെന്നും എനിക്കിനി ആരുമില്ലെന്നും അമ്മ പറയുന്നു.
യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരക്കേറിയ ബസിനകത്ത് വെച്ച് ദുരുദ്ദേശത്തോടെ തന്റെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ അതിവേഗത്തില്‍ 20 ലക്ഷത്തിലേറെ പേര്‍ കാണുകയും നിരവധിപേര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

