'രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്'; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ ദീപിക
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്

കൊച്ചി: വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക. എല്ലാവരും നടത്തേണ്ട രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിനാണെന്ന് വിമർശനം. ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ ദുര്‍ബലമാക്കുന്ന പിന്നോട്ടുള്ള ചുവടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം.
തെരഞ്ഞെടുപ്പുകളിൽ വോട്ടു ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നല്ലാതെ, രാജ്യത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു ഗുണവും ഇതുകൊണ്ട് ലഭിക്കില്ല. ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന ചരിത്രം നമുക്കിനി മാറ്റാനാകില്ല. ഹിന്ദുത്വയുടെ അക്കാലത്തെ പങ്ക് അത്ര അഭിമാനാർഹമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഹിന്ദുത്വയുടെ ആ വിചാരധാരകളിൽനിന്നകന്ന്, ദേശീയോദ്ഗ്രഥനത്തിന്റെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന പുരോഗതി ലക്ഷ്യമാക്കുകയുമാണു വേണ്ടത്.
Adjust Story Font
16

