ട്രെയിനിൽ കുഴഞ്ഞു വീണ ആദിവാസി യുവാവിന് ചികിത്സ വൈകിയ സംഭവം; വിശദമായ അന്വേഷണത്തിന് റെയിൽവെ പൊലീസ്
തൃശൂർ റെയിൽവെ പൊലീസിന് റെയിൽവേ എസ്പി ഷഹിൻഷാ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി

Photo| MediaOne
തൃശൂര്‍: ട്രെയിനിൽ കുഴഞ്ഞു വീണ ആദിവാസി യുവാവ് ചികിത്സ വൈകി മരിച്ചതിൽ വിശദമായ അന്വേഷണത്തിന് റെയിൽവെ പൊലീസ് . തൃശൂർ റെയിൽവെ പൊലീസിന് റെയിൽവേ എസ്പി ഷഹിൻഷാ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി . ശ്രീജിത്തിന്‍റെ സഹയാത്രികരുടെയും ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴിയെടുക്കും .
ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്സ്പ്രസിലെ കോച്ച് നമ്പർ 8ലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കും. മരണത്തിൽ കഴിഞ്ഞദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഹൃദയവാൽവിൽ ഒരു ബ്ലോക്ക് ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം യുവാവിന് ചികിത്സ വൈകിയതിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവെ രംഗത്തെത്തിയിരുന്നു. ചാലക്കുടി സ്വദേശി ശ്രീജിത്തിന് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം. തൃശൂർ സ്റ്റേഷനിൽ ആംബുലൻസ് എത്താൻ ക്രമീകരണം നടത്തിയിരുന്നു.
യാത്രക്കാർ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങൾ ഉണ്ടാക്കി. പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലൻസ് സ്റ്റേഷനിൽ വൈകിയെത്തിയതെന്നും റെയിൽവെയുടെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചാലക്കുടി മാരാംകോട് സ്വദേശിയായ ശ്രീജിത്തിൻ്റെ മരണം വിവാദമായതിന് പിന്നാലെയാണ് റെയിൽവേയുടെ വാർത്താക്കുറിപ്പ്.
റെയിൽവെയുടെ വാദം തള്ളി ശ്രീജിത്തിന്‍റെ കുടുംബം രംഗത്തുവന്നിരുന്നു. മുളങ്കുന്നത്തുകാവിലേക്ക് ആംബുലൻസ് എത്താൻ 10 മിനിറ്റ് പോലും വേണ്ട. ട്രെയിനിൽ ഒരു ഡോക്ടർ ശ്രീജിത്തിന്‍റെ ഗുരുതരാവസ്ഥ എല്ലാവരോടും പറഞ്ഞതാണ്. ശ്രീജിത്തിന് നീതി ലഭിക്കുണമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.
Adjust Story Font
16

