Quantcast

മീഡിയവൺ ചാനലിന് ഐക്യദാർഢ്യവുമായി ദേശാഭിമാനി പത്ര ജീവനക്കാർ

മീഡിയവണിന് കേന്ദ്രം ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിലും പ്രതിഷേധ റാലി നടന്നിരുന്നു

MediaOne Logo

Web Desk

  • Published:

    10 Feb 2022 1:22 PM GMT

മീഡിയവൺ ചാനലിന് ഐക്യദാർഢ്യവുമായി ദേശാഭിമാനി പത്ര ജീവനക്കാർ
X

മീഡിയവൺ ചാനലിന് ഐക്യദാർഢ്യവുമായി ദേശാഭിമാനി പത്ര ജീവനക്കാർ. ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ജീവനക്കാർ മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധിച്ചു. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോഹരൻ മോറായി ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം, അനിൽ കുമാർ , തുടങ്ങിയവർ സംസാരിച്ചു.

മീഡിയവണിന് കേന്ദ്രം ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിലും പ്രതിഷേധ റാലി നടന്നിരുന്നു. മീഡിയവണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളായിരുന്നു പ്രതിഷേധ റാലി നടത്തിയത്. 'മീഡിയാവണ്ണിനൊപ്പം' എന്ന ബാനറും പ്ലക്കാർഡുകളുമേന്തിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.വിദ്യാർഥികൾക്ക് പുറമെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പ്രതിഷേധത്തിന്‍റെ സമാപനയോഗത്തിൽ പങ്കെടുക്കും.

അതേസമയം, സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. കേന്ദ്രം നടത്തിയത് മൗലികാവാകാശ ലംഘനമെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ വാദിച്ചു. മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ആയിരുന്നു മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 10 വർഷത്തിനിടെ ഒരു നിയമവിരുദ്ധപ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ചാനലിന് വേണ്ടി ഹാജരായ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ഹൈക്കോടതിയെ ബോധിപ്പിച്ചു. പ്രോഗ്രാമിലെന്തെങ്കിലും പ്രശ്‌നമുണ്ടങ്കിൽ അത് ചൂണ്ടി കാണിക്കണം, ലൈസൻസ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദവെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവണിന്റെ വിലക്കിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

മീഡിയവൺ കോടതിയിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ

സെപ്തംബറിൽ തീരുന്ന ലൈസൻസിന് മെയിൽ തന്നെ അപേക്ഷിച്ചിരുന്നു. എന്നിട്ടും ഇതുവരെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം കമ്പനിയെ അറിയിച്ചില്ല. ഭരണാഘടനാപരമായ പ്രശ്‌നമാണ് മീഡിയവൺ ഉന്നയിച്ചതെന്നും മൗലികാവകാശ ലംഘനമാണ് കേന്ദ്രം നടത്തിയതെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. ചാനലിന്റെ ഉള്ളടക്കത്തിൽ കുഴപ്പമുണ്ടെങ്കിൽ ടെലികാസ്റ്റിംഗ് നിർത്തലാക്കാം. എന്നാൽ ചാനൽ ആരംഭിച്ച് 10 വർഷത്തിനിടയിൽ അങ്ങനെയൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അഞ്ച് മുന്നറിയിപ്പുകൾ നൽകിയ ശേഷമേ ബ്രോഡ്കാസ്റ്റിംഗ് റദ്ദാക്കാൻ നിയമമുള്ളൂവെന്നും മീഡിയവണിന് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൻറെ എല്ലാ നടപടികളും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണ്.

ദേശസുരക്ഷയുടെ പേരു പറഞ്ഞുകൊണ്ട് മാത്രം ജുഡീഷ്യൽ പരിശോധന ഇല്ലാതാക്കരുത്. ഇന്ത്യൻ എക്‌സ്പ്രസ് കേസിൽ സുപ്രിം കോടതി ഇക്കാര്യം പറഞ്ഞതാണെന്നും മീഡിയവണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. ലൈസൻസിന് അപേക്ഷിച്ചിട്ട് ആറ് മാസമായിട്ടും ലൈസൻസ് തരുന്നില്ല. എന്തെങ്കിലും തെറ്റായ നടപടി ചാനലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കിൽ ഇതിന് മുമ്പുതന്നെ ലൈസൻസ് റദ്ദാക്കാമായിരുന്നില്ലേ...?. അങ്ങനെ ഒരു വാണിംഗും മീഡിയവണിന് കിട്ടിയിട്ടില്ല. പിന്നെന്താണ് ലൈസൻസ് പുതുക്കാൻ തടസ്സം. എന്താണ് ഇൻറലിജൻസ് ഇൻപുട്ടെന്ന് നടപടി നേരിടുന്നു മീഡിയവണിനെ അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ എന്തിനും ഉള്ള ലൈസൻസല്ലെന്ന് സുപ്രിം കോടതി പെഗാസസ് കേസിൽ വിധിച്ചതാണ്.


TAGS :

Next Story