ഒരു സമുദായത്തെ ആവർത്തിച്ച് അപമാനിച്ചിട്ടും ഭരണകൂടം നടപടിയെടുക്കുന്നില്ല: റഹ്മത്തുല്ല സഖാഫി
‘മുസ്‌ലിം മതതീവ്രവാദികളാണെന്നു പറഞ്ഞാൽ ഓടിയെത്താൻ ആളുണ്ടാകുമെന്ന പൊതുബോധമുണ്ടായി’

കോഴിക്കോട്: മുസ്‌ലിം മതതീവ്രവാദികളാണെന്നു പറഞ്ഞാൽ ഓടിയെത്താൻ ആളുണ്ടാകുമെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടെന്നും ഒരു സമുദായത്തെ ആവർത്തിച്ചു അപമാനിച്ചിട്ടും ഒരു നടപടിയും എടുക്കാത്ത ഭരണകൂടമാണ് ഇത്തരക്കാർക്ക് ധൈര്യം പകരുന്നതെന്നും എപി സമസ്ത വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം. നെയ്യാറ്റിൻകര ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ മുസ്‌ലിം മതതീവ്രവാദികളാണെന്ന ആരോപണത്തിന് ഫേസ്ബുക്കിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏറെ സങ്കടകരമായ കാര്യം ഒരുവിഷയത്തിനു തന്റെ മതക്കാരുടെ പിന്തുണകിട്ടാൻ ന്യായങ്ങളുണ്ടോ, നിയമങ്ങളുടെ പിൻബലമുണ്ടോ എന്നതൊന്നും നോക്കേണ്ടതില്ല. മറിച്ച് പിന്നിൽ മുസ്ലിം മതതീവ്രവാദികളാണെന്നു പറഞ്ഞാൽ ഓടിയെത്താൻ ആളുണ്ടാകുമെന്ന പൊതുബോധമുണ്ടായി എന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പുതിയ വിവാദം വന്നു. സമാധി, മഹാസമാധി... അത് ആകുടുംബത്തിന്റെ വിശ്വാസമാണ്. അതിൽ നമുക്ക് ഇടപെടേണ്ടതില്ല. ജീവിച്ചിരുന്ന ഒരാളെ കാണുന്നില്ല. മക്കളും ഭാര്യയും പറയുന്നു "അദ്ദേഹം മരിച്ചതല്ല,ഇതാ ഈകെട്ടിനുള്ളിൽ സമാധിയായതാണ് ".
നാട്ടുനടപ്പനുസരിച്ചും, രാജ്യത്തിന്റെ നിയമമനുസരിച്ചും ഒരാളെ അടക്കം ചെയ്യണമെങ്കിൽ അയാൾ മരിച്ചു എന്നുറപ്പാക്കണം. തല്ലിക്കൊന്നും സമാധിയായതാണെന്നു പറയാലോ. നാട്ടുകാർ സ്വാഭാവികമായും പരാതി കൊടുത്തു. പോലീസെത്തി, നിയമനടപടികളായി.
പിന്നീടാണ് കളി തുടങ്ങുന്നത്. ചിലർ മതവികാരം കത്തിച്ചു നിർത്തി. കേരളത്തിൽ ഹിന്ദു ആചാരങ്ങൾക്ക് ഭരണകൂടംതടസ്സം നിൽക്കുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങി. ഇതെങ്ങനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാം എന്നായിരിക്കും അവർ ആലോചിച്ചത്. പ്രശ്നം കലുഷിതമാകണമെങ്കിൽ ഇതിന് പിന്നിൽ മുസ്ലിം മതതീവ്രവാദികളാണെന്നു പറയണമെന്ന് ചിലവർഗീയ വാദികൾ ഉപദേശിച്ചത് കൊണ്ടാവും കുടുംബാംഗങ്ങളിൽ ഒരാൾ "ഇതിനു പിന്നിൽ മുസ്‌ലിം തീവ്രവാദികളാണ്" എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.
എന്നാൽ അഭിമാനം തോന്നിയ ഒരുകാര്യം ചില മാധ്യമപ്രവർത്തകർ അയാളെ ചോദ്യങ്ങളുന്നയിച്ചു വാ അടപ്പിച്ചു എന്നതാണ്. ഇന്നയാൾ മാപ്പുമായി വന്നതും ശ്രദ്ദേയമാണ്. ഏറെ സങ്കടകരമായ കാര്യം ഒരുവിഷയത്തിനു തന്റെ മതക്കാരുടെ പിന്തുണകിട്ടാൻ ന്യായങ്ങളുണ്ടോ, നിയമങ്ങളുടെ പിൻബലമുണ്ടോ എന്നതൊന്നും നോക്കേണ്ടതില്ല. മറിച്ച് പിന്നിൽ മുസ്ലിം മതതീവ്രവാദികളാണെന്നു പറഞ്ഞാൽ ഓടിയെത്താൻ ആളുണ്ടാകുമെന്ന പൊതുബോധമുണ്ടായി എന്നതാണ്. ഒരു സമുദായത്തെ ഇവ്വിധം ആവർത്തിച്ചു അപമാനിച്ചിട്ടും ഒരു നടപടിയും എടുക്കാത്ത ഭരണകൂടമാണ് ഇത്തരക്കാർക്ക് ധൈര്യം പകരുന്നത്.
Adjust Story Font
16

