വിവാദമടങ്ങാതെ ആഗോള അയ്യപ്പസംഗമം; പങ്കാളിത്തം കുറഞ്ഞത് വിവാദങ്ങൾ കൂടിയാതാകാമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തൽ
എൻഎസ്എസ് അടക്കമുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഇല്ലാതെ പോയതിന് കാരണം വിവാദങ്ങൾ കൂടിയാകാമെന്ന് വിലയിരുത്തി ദേവസ്വം ബോർഡ്. പങ്കാളിത്തം കുറഞ്ഞത് തിരിച്ചടിയാണെങ്കിലും എൻഎസ്എസ് അടക്കമുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്. നിർദേശങ്ങൾ ക്രോഡീകരിക്കാനായി പതിനെട്ട് അംഗ സമിതിയ്ക്കും രൂപം നൽകിയിട്ടുണ്ട്.
അയ്യപ്പ സംഗമത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ വന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒഴിഞ്ഞ കസേര എഐ ദൃശ്യങ്ങളാവാമെന്നും ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമം വൻ വിജയമെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ. ഇന്നലെ നടന്ന ആഗോള അയ്യപ്പ സംഗമം മൂന്ന് സെഷനുകളിലായാണ് സംഘടിപ്പിച്ചത്. മൂന്ന് സെഷനിലും പ്രതീക്ഷിച്ച അത്ര ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഉദ്ഘടനം ചെയ്യുന്ന ഘട്ടത്തിൽ ജനപങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും സംഗമത്തിന്റെ പ്രധാന സെഷനുകളിൽ ഒഴിഞ്ഞ കസേരകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
വ്യത്യസ്ത സെഷനുകളിൽ മികച്ച പാനലുകൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനുകൾ, തിരക്ക് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രികരിച്ച് ചർച്ച നടന്നെങ്കിലും ഈ ഘട്ടങ്ങളിലെല്ലാം പ്രതീക്ഷിച്ച അത്ര ആളുകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഈ വസ്തുതയെ മറച്ചുപിടിക്കാൻ വേണ്ടിയാണ് മാധ്യമങ്ങൾക്ക് മേൽ പഴിചാരുന്നതും എഐ സൃഷ്ടിച്ചതായിക്കൂടെ എന്ന ബാലിശമായ വാദം ഉന്നയിക്കുന്നതും. മന്ത്രിമാർ ഇത്തരത്തിലുള്ള വധം ഉന്നയിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ജനപങ്കാളിത്തം കുറച്ചത് എന്ന അഭിപ്രായത്തിലാണ് ദേവസ്വം ബോർഡ്. പങ്കാളിത്തം കുറഞ്ഞത് തിരിച്ചടിയാണെങ്കിലും എൻഎസ്എസ് അടക്കമുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് ബോർഡ് വിലയിരുത്തുന്നത്. ശബരിമല യുവതി പ്രവേശന സമയത്ത് എൽഡിഎഫിന്റെ നിലപാടിന്റെ പേരിൽ സംഘപരിവാർ പക്ഷത്ത് ചേർന്ന് സമരം ചെയ്ത സംഘടനയാണ് എൻഎസ്എസ്.
Adjust Story Font
16

