Quantcast

'നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് പലതവണ കണ്ടു'; കുരുക്ക് മുറുക്കി നിര്‍ണായക ശബ്ദരേഖകള്‍ പുറത്ത്

ശബ്ദരേഖയിൽ അഭിഭാഷകനോട് ദിലീപ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ വിശദാംശങ്ങൾ സംസാരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-04-09 06:18:26.0

Published:

9 April 2022 3:10 AM GMT

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് പലതവണ കണ്ടു; കുരുക്ക് മുറുക്കി നിര്‍ണായക ശബ്ദരേഖകള്‍ പുറത്ത്
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കുന്ന തരത്തിലുള്ള കൂടുതൽ നിർണായക തെളിവുകളുമായി ശബ്ദരേഖ പുറത്ത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ എട്ടാംപ്രതിയായ ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകൾ അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ സുജേഷ് മേനോനുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ദൃശ്യങ്ങൾ ദിലീപ് പലതവണ കണ്ടുവെന്ന് പറയുന്നത്.

'ആക്രമണത്തിന്റെ വിശദാംശങ്ങൾ ദിലീപ് അഭിഭാഷകന് വിവരിച്ചുകൊടുത്തു'

മൂന്ന് ശബ്ദരേഖകളാണ് നിർണായക തെളിവുകളെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ തുടരന്വേഷണം മൂന്നു മാസംകൂടി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയുള്ളത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള ഫോൺസംഭാഷണം സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽനിന്നാണ് വിളിച്ചിട്ടുള്ളത്. ഫോണിൽ സംസാരിക്കുന്നത് ദിലീപാണെന്ന് വ്യക്തമാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

സുജേഷ് മേനോനും ദിലീപും തമ്മിലുള്ള ടെലഫോൺ സംഭാഷണത്തിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങൾ ദിലീപ് അഭിഭാഷകനുമായി പങ്കുവയ്ക്കുന്നുണ്ട്. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ മെമ്മറി കാർഡുണ്ടെന്നതിന്റെ തെളിവായാണ് പ്രോസിക്യൂഷൻ ഈ സംഭാഷണം കോടതിയിൽ സമർപ്പിച്ചത്. അഭിഭാഷകനോട് ദിലീപ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ സംസാരിക്കുന്നുണ്ട്. ദിലീപിന്റെ കൈവശം എങ്ങനെ മെമ്മറി കാർഡ് എത്തിയെന്ന് ചോദിച്ച പ്രോസിക്യൂഷൻ ഈ ശബ്ദരേഖ കേസിൽ നിർണായകമാണെന്നും വാദിക്കുന്നു.

ഡോക്ടറുടെ മൊഴിമാറ്റിക്കാൻ ഇടപെടൽ

സഹോദരി ഭർത്താവ് സുരാജ് ആലുവയിലെ ആശുപത്രിയിലുള്ള ഡോ. ഹൈദരലിയുമായി സംസാരിക്കുന്ന സംഭാഷണമാണ് അന്വേഷണസംഘം സമർപ്പിച്ച മറ്റൊരു ശബ്ദരേഖ. കേസിൽ ആദ്യം പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഹൈദരലി പിന്നീട് കൂറുമാറുകയായിരുന്നു. സാക്ഷിയെ സ്വാധീനിച്ചതിനുശേഷമാണ് കൂറുമാറിയതെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷൻ ഈ ശബ്ദരേഖ ഹാജരാക്കിയത്. നടിയെ ആക്രമിക്കുമ്പോൾ ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന രീതിയിലുള്ള മൊഴി നൽകണമെന്നാണ് ഈ സംഭാഷണത്തിൽ പറയുന്നത്.

ദിലീപിന്റെ സുഹൃത്ത് ശരത്തും സുരാജും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്ന മറ്റൊരു ശബ്ദരേഖ. സുരാജിന്റെ ഫോണിൽനിന്ന് ലഭിച്ചതാണ് ഇത്. കാവ്യ കൂട്ടുകാരിക്ക് കൊടുത്ത പണിയാണിത്, കാവ്യയ്ക്കു വേണ്ടിയിട്ടാണ് ദിലീപ് ഈ കുറ്റം ഏറ്റെടുത്തതെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണിയാണ് ഇത് എന്ന നിലയ്ക്കുള്ള സംഭാഷണവും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാവ്യയ്ക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖകളെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്.

Summary: 'Dileep has seen scenes of attacking the actress', audio clips, that will be critical in actress assault case, are out

TAGS :

Next Story