'വിയോജിപ്പുകൾ ഗുണകാംക്ഷാപരമാകണം, വിമർശനങ്ങൾ മതസീമകളെ ഭേദിക്കുന്നതാകരുത്'; സി.എ. മൂസ മൗലവി
''വിയോജിപ്പ് സ്വാഭാവികാണ്. അതുകൊണ്ടാണല്ലോ ബഹുത്വം ഉണ്ടാക്കുന്നത്. നന്മയാണ് ഉദ്ദേശ്യമെങ്കിൽ വിയോജിപ്പുകൾ പ്രതിപക്ഷ ബഹുമാനത്തോടെയും ഗുണകാക്ഷയോടെയും പങ്കുവെക്കണം''

തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുന്നോട്ടുവെച്ച "ഒരുമയുള്ള ഉമ്മത്ത് " എന്ന പ്രമേയം അടുത്ത കാലത്ത് കേരളം കേട്ട മനോഹരമായ സന്ദേശമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി സി.എ. മൂസ മൗലവി.
'സന്ദേശം, കാലത്തിൻ്റെ ചുവരെഴുത്ത് വായിച്ച് ഉമ്മത്തിനോട് അത്യധികം ഗുണകാംക്ഷ പുലർത്തുമെന്ന കാര്യത്തിൽ നിഷ്പക്ഷമതികൾക്ക് സംശയമുണ്ടാവുകയില്ല. ഇതിലും വലിയൊരു സന്ദേശം ഇന്ന് സംഘടനാ പരിസരങ്ങളിൽ പങ്ക് വെക്കാനില്ല.
വിയോജിപ്പ് സ്വാഭാവികാണ്. അതുകൊണ്ടാണല്ലോ ബഹുത്വം ഉണ്ടാക്കുന്നത്. നന്മയാണ് ഉദ്ദേശ്യമെങ്കിൽ വിയോജിപ്പുകൾ പ്രതിപക്ഷ ബഹുമാനത്തോടെയും ഗുണകാംക്ഷയോടെയും പങ്കുവെക്കണം. അത്തരം ഭാഷകളെ മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുകയുള്ളൂ. അല്ലാത്തവ എത്ര മനോഹരമായാലും തിരസ്ക്കരിക്കപ്പെടും. ഇതാണ് ഇസ്‌ലാമികാധ്യാപനം. അതുകൊണ്ട് സംഘടനകൾ ഗുണകാംക്ഷ കൈവിടരുത്'- അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എതിർപക്ഷത്തെ കുറിച്ച് നടത്തുന്ന ഭാഷയും ശൈലിയും മാന്യതയുടെ സർവ്വ സീമകളേയും അതിലംഘിക്കും വിധമാകുന്നത് ഖേദകരകയാണ്. സമൂഹം ആദരിക്കുന്ന സയ്യിദുമാരെയും പണ്ഡിതരെയും മോശപ്പെടുത്തുന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല. എന്തിൻ്റെ പേരിലായാലും മുസ്‌ലിംകളെ കാഫിറാക്കുന്നത് മത വിരുദ്ധമാണ്. ഫറോവയോടു പോലും നല്ല ഭാഷയിൽ സംസാരിക്കാൻ പഠിപ്പിച്ച മതമാണ് ഇസ്‌ലാം.
മുസ്‌ലിം സമുദായം പുറമെ നിന്ന് ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലത്ത് പരസ്പരം പോരടിക്കുന്നതും ഒറ്റുകൊടുക്കൽ ശൈലിയും അവരുടെ ലക്ഷ്യത്തെ എളുപ്പമാക്കുകയേയുള്ളൂ. അതുകൊണ്ട് പൊതു കാര്യങ്ങളിൽ ചേർന്ന് നിൽക്കാനാകണം. അതാണ് ഒരുമയുള്ള ഉമ്മത്ത് ൻ്റെ സന്ദേശം'- സി.എ. മൂസ മൗലവി വ്യക്തമാക്കി.
Adjust Story Font
16

