'ഇത് സ്റ്റാലിന്റെ റഷ്യ അല്ല കേരളമാണ്,മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?'; വി.ഡി സതീശൻ
'സിപിഎമ്മും സംഘ്പരിവാറും ഒരേ തോണിയിലാണ് പോകുന്നത്'

ഇടുക്കി: മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിൻ്റെ കൈവിട്ടുമെന്ന് മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.'ഇത് സ്റ്റാലിന്റെ റഷ്യ അല്ല കേരളമാണ്. സിപിഎമ്മും സംഘ്പരിവാറും ഒരേ തോണിയിലാണ് പോകുന്നത്. വിമർശനം നടത്തുന്നവർക്കെതിരെയെല്ലാം ഭീഷണി മുഴക്കുകയാണ്. അതിനു കുട പിടിച്ചു കൊടുക്കുകയാണ് സർക്കാർ.' സതീശന്‍ പറഞ്ഞു.
ഇത് ഡൽഹിയിൽ സംഘപരിവാർ ആണ് ചെയ്തതെങ്കിൽ സിപിഎം ഇവിടെ ജാഥ നടത്തിയേനെ.പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി തീരുകയാണെന്നും സതീശന്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണി മുദ്രാവാക്യം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കൈവിട്ട് ഭീഷണി ക്രിനിനല്‍ കുറ്റമാണെന്നും പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സിപിഎം നയമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വണ്ടൂരിലെ സിപിഎംമുദ്രാവാക്യത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്നും കുരക്കുന്ന പട്ടി കടിക്കില്ലെന്നും മുരളീധരന്‍ ആലപ്പുഴയില്‍ പറഞ്ഞു.
ഭീഷണി മുദ്രാവാക്യം സിപിഎം പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുദ്രാവാക്യം വിളിച്ച ആളെ സിപിഎം സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്യണം. വാർത്ത കൊടുത്തതിന്റെ പേരിൽ കൈവെട്ടും കാലു വെട്ടും എന്നൊക്കെ പറയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഭീഷണി മുദ്രാവാക്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.ടി ബല്‍റാം പറഞ്ഞു. പൊലീസ് ഇടപെടേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

