Quantcast

'സജി ചെറിയാന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കരുത്';ഗവർണർക്ക് ലീഗൽ അഡ്വൈസറുടെ നിയമോപദേശം

ഭരണഘടന തത്ത്വങ്ങൾ ഗവർണർ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിൽ പരാമർശിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-02 16:55:13.0

Published:

2 Jan 2023 4:34 PM GMT

സജി ചെറിയാന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കരുത്;ഗവർണർക്ക് ലീഗൽ  അഡ്വൈസറുടെ നിയമോപദേശം
X

തിരുവനന്തപുരം: കോടതി പൂർണമായും കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ മുൻമന്ത്രി സജി ചെറിയാന് വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. ഭരണഘടന തത്ത്വങ്ങൾ ഗവർണർ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിൽ പരാമർശിക്കുന്നു. ഗവർണറുട ലീഗൽ അഡ്വൈസർ അഡ്വ. ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്.

കേസിന്റെ വിശദാംശങ്ങൾ തേടണമെന്നും വേണ്ടത്ര സാവകാശം നൽകാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കണക്കിലെടുത്ത് മാത്രം സത്യപ്രതിജ്ഞക്ക് മുതിരരുതെന്നും നിയമോപദേശത്തിൽ പറയുന്നു. ഉടൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കേണ്ട അടിയന്തിര സാഹചര്യം നിലവിലില്ലെന്നും ലീഗൽ അഡ്വൈസർ നിയമോപദേശത്തിൽ വ്യക്തമാക്കി. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയാണെന്ന് ഗവർണർ പ്രതികരിച്ചിരുന്നു. സർക്കാരിന് മുന്നിൽ വഴങ്ങില്ലെന്നുറച്ച് തന്നെയാണ് ഗവർണറുടെ നീക്കം.

എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരിച്ചെടുക്കൽ നടപടി സ്വാഭാവികമല്ല. സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവർണർ വിശദീകരിച്ചു. ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ തീർപ്പ് അറിയിക്കും മുൻപാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെ ഗവർണർ നിയമോപദേശം തേടുകയായിരുന്നു. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവർണർ ആവശ്യപ്പെട്ടത്.

TAGS :

Next Story