Quantcast

വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുത്: ഹൈക്കോടതി

മാസാമാസം കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2023-02-02 14:58:14.0

Published:

2 Feb 2023 2:51 PM GMT

highcourt ksrtc issue
X

കൊച്ചി: കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് ഹൈക്കോടതി. ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ട് സാവകാശം ചോദിക്കൂ എന്നും കോടതി നിർദേശിച്ചു.

പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത ജീവനക്കാരുടെ അവസ്ഥ പരിഗണിച്ച് പരിഹാരം കാണണമെന്ന് കാലങ്ങളായി സർക്കാർ ഹൈക്കോടതിയോട് നിർദേശിക്കുന്നതാണ്. പക്ഷേ അതിലൊരു തീർപ്പ് സർക്കാരിനും കെഎസ്ആർടിസിക്കും നൽകാൻ സാധിച്ചിരുന്നില്ല. മുൻഗണനാ ക്രമത്തിൽ ആനുകൂല്യം വിതരണം ചെയ്യുന്നതിന് രണ്ട് വർഷം വേണ്ടി വരും എന്ന കെഎസ്ആർടിസിയുടെ വാദം ഇന്നും തള്ളിയ ഹൈക്കോടതി ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിന് തുല്യമാണ് അതെന്ന് വ്യക്തമാക്കി. ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആറ് മാസം സമയം നൽകാമെന്ന് ഹൈക്കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു. ഇത് ഉത്തരവായി വന്നിട്ടില്ല. അതിനു മുമ്പ് തന്നെ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.

എന്നാൽ മുൻഗണനാ ക്രമത്തിൽ ആനുകൂല്യം നൽകുന്നതിന് പകരം ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതിയുടെ നിർദേശം. എല്ലാവരുടെയും അക്കൗണ്ടിലും ചെറിയ തുകയെങ്കിലും എത്തുന്ന രീതിയിലുള്ള പ്രപ്പോസൽ ആവണം മുന്നോട്ട് വയ്‌ക്കേണ്ടതെന്നും ഹൈക്കോടതി ഓർമിപ്പിച്ചിട്ടുണ്ട്. ആവർത്തിച്ച് പറഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു രൂപ പോലും ജീവനക്കാർക്ക് നൽകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ലെന്നും കുറച്ച് തുകയെങ്കിലും നൽകിയിരുന്നെങ്കിൽ സാവകാശം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

മാസാമാസം കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയിൽ ഹൈക്കോടതി ഈ മാസം 12ന് വീണ്ടും വാദം കേൾക്കും.

TAGS :

Next Story