'അവരെ സഹായിക്കേണ്ട മാഡം, ഉപദ്രവിക്കാതിരിക്കുക'; വിഷാദരോഗികളെ പരിഹസിച്ച നടി കൃഷ്ണപ്രഭയെ വിമർശിച്ച് ഡോ.സി.ജെ ജോൺ
ചില നടിമാർക്ക് മനസ്സിന്റെ രോഗങ്ങളെ താഴ്ത്തി പറയുന്നതും, അതുള്ള വ്യക്തികളുടെ മനസ്സ് തളർത്തുന്നതും ഹരമായി മാറിയിട്ടുണ്ടെന്ന് ഡോ.സി.ജെ ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Krishnaprabha | Photo | Mathrubhumi
കൊച്ചി: വിഷാദരോഗികളെ പരിഹസിച്ച നടി കൃഷ്ണപ്രഭയെ വിമർശിച്ച് മാനസികരോഗ വിദഗ്ധനായ ഡോ.സി.ജെ ജോൺ. ദീപിക പദുക്കോൺ എന്ന നടിയെ മാനസികാരോഗ്യ അംബാസിഡറായി നിയോഗിച്ച വേളയിലാണ് നമ്മുടെ നാട്ടിലെ ഒരു നടി മനസ്സിന്റെ രോഗങ്ങളെ വെടക്ക് ചിരിയോടെ പരിഹസിച്ചു തള്ളുന്നത്. ദീപികക്ക് വിഷാദരോഗം വന്നത് ഒരു പണിയും ഇല്ലാതായത് കൊണ്ടാണെന്ന തിയറി കൂടി ചേർത്ത് പുതിയൊരു വീഡിയോ ഇറക്കാവുന്നതാണ്. നടി വിവരക്കേട് ചൊല്ലിയാൽ ലൈക് ചെയ്യാനും പിന്തുണച്ചുള്ള കമന്റ് നൽകാനും സൈബർ കൂട്ടങ്ങൾ ഉണ്ടാകും. ചില നടിമാർക്ക് മനസ്സിന്റെ രോഗങ്ങളെ താഴ്ത്തി പറയുന്നതും, അതുള്ള വ്യക്തികളുടെ മനസ്സ് തളർത്തുന്നതും ഹരമായി മാറിയിട്ടുണ്ടെന്ന് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സങ്കടമുണ്ടാക്കുന്ന ഒരു പരിഹാസ വിളി എടുത്ത് പറഞ്ഞു വിഷാദവും മൂഡ് പ്രശ്നവുമൊക്കെ അതാണെന്ന് പറയുന്നുണ്ട്. ഏതാണ്ട് ഒമ്പതു ശതമാനത്തോളം പേർ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ് നടിയുടെ പരിഹാസത്തിന്റെ ഇരകൾ. അവരെ സഹായിക്കേണ്ട മാഡം. ഉപദ്രവിക്കാതിരിക്കുക. എല്ലാ കാലത്തും എന്തെങ്കിലും പണിയുമായി വിഷാദമുക്തയായി ഭവിക്കുക മാഡം. പണി ഇല്ലാ കാലത്ത് പെട്ടെന്ന് പ്രശസ്തി കിട്ടണമെങ്കിൽ പാവം മനോരോഗികളെ പരിഹസിച്ചു തന്നെ വേണോയെന്നും ഡോക്ടർ സി.ജെ ജോൺ ചോദിച്ചു.
ഒരു അഭിമുഖത്തിലാണ് കൃഷ്ണപ്രഭ വിഷാദരോഗികൾക്കെതിരെ പരാമർശം നടത്തിയത്. പണിയില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റു മാനസികരോഗങ്ങളും എന്നായിരുന്നു കൃഷ്ണപ്രഭ പറഞ്ഞത്. പണ്ടൊക്കെ ഇതിനെ വട്ട് എന്നാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ ഡിപ്രഷൻ, മൂഡ് സിങ്‌സ് എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നുവെന്നും കൃഷ്ണപ്രഭ പറഞ്ഞിരുന്നു.
Adjust Story Font
16


