ഡോ. എസ് ബിജോയ് നന്ദൻ കണ്ണൂർ സർവകലാശാല വി.സിയാകും
കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം ഡീൻ ആണ് ബിജോയ് നന്ദൻ

തിരുവനന്തപുരം: ഡോ. എസ്.ബിജോയ് നന്ദൻ കണ്ണൂർ സർവകലാശാലയുടെ താത്ക്കാലിക വി.സിയാകും. കണ്ണൂരിലേക്ക് പോകാൻ രാജ്ഭവൻ നിർദേശിച്ചു. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം ഡീൻ ആണ് ബിജോയ് നന്ദൻ. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ബിജോയ് നന്ദൻ കണ്ണൂരിലേക്ക് പുറപ്പെട്ടു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി ഇന്നലെയാണ് പുറത്താക്കിയത്. പുനർ നിയമനം ചട്ട വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുനർനിയമനത്തിൽ ഗവർണർക്ക് മേൽ ബാഹ്യ സമ്മർദ്ദമുണ്ടായെന്നും കോടതി കണ്ടെത്തി. ചാൻസിലറായ ഗവർണർ തൻ്റെ നിയമ പരമായ അധികാരം അടിയറവ് വെച്ചെന്ന വിമർശനത്തോടെയാണ് കണ്ണൂർ വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. നിയമന പ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെട്ടു എന്നും കോടതി നിരീക്ഷിച്ചു.
കേസിൽ കോടതി ഉന്നയിച്ച നാല് ചോദ്യങ്ങളിൽ മൂന്നെണ്ണവും സർക്കാർ നിലപാട് ശരിവെക്കുന്നതായിരുന്നു. കാലാവധിയുള്ള തസ്തികയിൽ പുനർനിയമനം നടത്താമെന്നും ഇതിൽ 60 വയസെന്ന ഉയർന്ന പ്രായപരിധി ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു. പുനർ നിയമനം നടത്തുമ്പോൾ വിസി നിയമനത്തിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതില്ലെന്നും കോടതി ശരിവെച്ചു.
അതേസമയം, കണ്ണൂർ സർവകലാശാല വിസി പദവിയിൽ നിന്നും ഡോക്ടർ ഗോപിനാഥൻ രവീന്ദ്രനെ പുറത്താക്കിയ വിധിയിലൂടെ ഗവർണർ നേടിയെടുത്തത് വിപുലമായ അധികാരമാണ്. തിരുത്തൽ ഹരജിയുമായി സംസ്ഥാനം സുപ്രീംകോടതിയിൽ എത്തുമോ എന്നാണ് കണ്ടറിയേണ്ടത് . താനായി തുടർ നടപടിക്ക് ഇല്ലെന്നു ഗോപിനാഥൻ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16




