Quantcast

'മുഖ്യമന്ത്രി നേരിട്ട് എന്റെ ഓഫിസിൽ വന്നു; സമ്മർദം ചെലുത്തി'-കണ്ണൂർ വി.സി വിധിയിൽ ഗവർണർ

കർമ വേട്ടയാടുമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ

MediaOne Logo

Web Desk

  • Published:

    30 Nov 2023 8:11 AM GMT

Governor Arif Muhammad Khan alleges that it was the CM Pinarayi Vijayan who put external pressure on him and tried to put pressure on him personally
X

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനത്തില്‍ സ‍ര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളില്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്തിയാണെന്നും തന്നെ നേരില്‍കണ്ടു സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എ.ജിയുടെ നിർദേശം വന്നപ്പോൾ മാത്രമാണ് താൻ അംഗീകരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഉപയോഗിക്കപ്പെട്ടു എന്നേയുള്ളൂ. മുഖ്യമന്ത്രിയാണ് സമ്മർദം ചെലുത്തിയത്. മുഖ്യമന്ത്രി നേരിട്ട് തന്റെ ഓഫീസിലേക്ക് വന്നു. ആദ്യം മുഖ്യമന്ത്രിയുടെ നിയമോപദേശകൻ വന്നു. പിന്നീട് മുഖ്യമന്ത്രി വന്നു. മുഖ്യമന്ത്രി വന്ന് തന്റെ നാട് കണ്ണൂരാണെന്ന് പറഞ്ഞു. നിയമവിരുദ്ധമാണെന്ന് താൻ അപ്പോൾത്തന്നെ പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി.

''എ.ജിയുടെ നിർദേശം വന്നപ്പോൾ മാത്രമാണ് ഞാൻ അംഗീകരിച്ചത്. ഞാൻ ചാൻസലർ സ്ഥാനത്ത് തുടർന്നാൽ വീണ്ടും പല കാര്യങ്ങളും ചെയ്യാൻ ആവശ്യപ്പെടും. അതുകൊണ്ട് ആ സ്ഥാനത്ത് തുടരുന്നില്ലെന്ന അന്ന് അറിയിച്ചിരുന്നു.''

എക്‌സിക്യൂട്ടീവിന്റെ ഇടപെടൽ ഉണ്ടാവരുതെന്നാണ് സുപ്രിംകോടതി ഇപ്പോൾ പറഞ്ഞത്. നിങ്ങൾ ഗവർണറിൽ സമ്മർദം ചെലുത്തുകയാണ്. കർമ നിങ്ങളെ വേട്ടയാടുമെന്നും ഗവർണർ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു തുടർന്നു.

ബില്ലുകൾ തടഞ്ഞുവയ്ക്കുന്നുവെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. നാലെണ്ണം മണി ബില്ലുകളാണ്. അവ സഭയിൽ വയ്ക്കാൻ ഗവർണറുടെ മുൻകൂർ അനുമതി വേണം. മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാൻ വേണ്ടി താൻ രണ്ടുവർഷം കാത്തിരുന്നു. താൻ റബർ സ്റ്റാംപല്ലെന്നും നിയമത്തിന്റെ അധികാരം ഉപയോഗിച്ച് ഭരണഘടന തകർക്കാനാണ് ശ്രമിക്കുന്നതെങ്കിൽ താൻ യെസ് പറയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Summary: Governor Arif Mohammad Khan alleges that it was the CM Pinarayi Vijayan who put external pressure on him and tried to put pressure on him personally.

TAGS :

Next Story