കോഴിക്കോട് കോവൂരിൽ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ സംഘർഷം; കടകൾ അടിച്ചുതകർത്തു
കടകളുടെ മറവിൽ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ ആരോപിച്ചു.

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപിള്ളിയിൽ രാത്രികാല കടകൾക്കെതിരായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ സംഘർഷം. കടകൾ പ്രവർത്തകർ അടിച്ചുതകർത്തു. രാത്രികാല കടകളുടെ മറവിൽ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള പ്രധാനപ്പെട്ട റോഡാണ് കോവൂർ ബൈപ്പാസ്. ഈ റോഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണെന്നും നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം നാട്ടുകാർ രാത്രികാല കച്ചവടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ അശ്വിനെ കച്ചവടക്കാർ മർദിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളി റോഡിൽ രാത്രികാലത്ത് നിരവധി കടകളാണ് പ്രവർത്തിക്കുന്നത്. അർധരാത്രി വരെ പ്രവർത്തിക്കുന്ന കടകൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകൾ പെട്ടെന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. രാത്രി 12 മണി വരെയെങ്കിലും കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.
Adjust Story Font
16

