'അതീവഗുരുതരാവസ്ഥയിലുള്ള ഇ.അബൂബക്കറിന് ഉടൻ ജാമ്യമനുവദിക്കണം'; സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവർത്തകർ
ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ വെള്ളിയാഴ്ച ഐസിസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നെന്ന് കുടുംബം പറയുന്നു

- Published:
7 March 2026 3:58 PM IST

കോഴിക്കോട്: ആരോഗ്യനില വഷളായതിനെത്തുടർന്ന് ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന പോപുലർ ഫ്രണ്ട് സ്ഥാപക ചെയർമാൻ ഇ.അബൂബക്കറിന് ഉടൻ ജാമ്യമനുവദിക്കണമെന്ന് സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലെന്നാണ് മകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. അദ്ദേഹത്തിന് നെഞ്ചിൽ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു. രക്തസമ്മർദ്ദത്തിലും പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞു. ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ വെള്ളിയാഴ്ച ഐസിസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നെന്ന് കുടുംബം പറയുന്നു. ഇപ്പോഴും ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയില്ല.
74കാരനായ ഇ.അബൂബക്കർ പാർക്കിൻസൺസ് രോഗബാധിതനാണെന്നതിനു പുറമെ അർബുദത്തിന് ചികിൽസയിലുമാണ്. അന്നനാളത്തിലെ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് വേണ്ടത്ര ചികിത്സ ലഭിക്കാത്തത് രോഗാവസ്ഥ മൂർച്ഛിക്കാൻ കാരണമായി. ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമം പാലിക്കണമെന്ന കോടതി നിർദേശം ജയിലിൽ പാലിക്കുന്നില്ലെന്നാണ് അറിയുന്നത്. പ്രായംകൊണ്ടും രോഗംകൊണ്ടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇ.അബൂബക്കർ ഈ രീതിയിൽ ആശുപത്രിയിൽ തുടർന്നാൽ അത് അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയായകുമെന്ന് ഉറപ്പാണ്.
ഫാദർ സ്റ്റാൻ സ്വാമി രോഗബാധിതനായിരിക്കേ ജയിലിൽ മരണപ്പെട്ടത് രാഷ്ട്രീയ തടവുകാർ നേരിടുന്ന നീതിനിഷേധത്തിന്റെ സമീപകാല ഉദാഹരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ്. 2022 സെപ്റ്റംബർ 22 ന് പുലർച്ചെയാണ് ഇ.അബൂബക്കറിനെ ദേശീയ അന്വേഷണ ഏജൻസി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. അതിനുശേഷം കഴിഞ്ഞ നാല് കൊല്ലത്തോളമായി തിഹാർ ജയിലിൽ കഴിയുകയാണ്. വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം ഡൽഹി ഹൈകോടതിയെയും സുപ്രിംകോടതിയെയും ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് അന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം നൽകണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ ആരോഗ്യകരമായ കാര്യങ്ങൾ മുൻനിർത്തി ജാമ്യം നൽകി മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
കെ.സച്ചിദാനന്ദൻ, എൻ.പി ചെക്കുട്ടി, പ്രഫ. ജെ ദേവിക, ജമാൽ കൊച്ചങ്ങാടി, കെ.കെ ബാബുരാജ്, കെ.എസ് ഹരിഹരൻ, സുദേഷ് എം രഘു, ഡോ. പി.കെ പോക്കർ, എൻ.സുബ്രഹ്മണ്യൻ, കെ.മുരളി, റസാഖ് പാലേരി, സി.ദാവൂദ്, പി.എ.എം ഹാരിസ്, ഡോ. അസീസ് തരുവണ, എ.എസ് അജിത് കുമാർ, പ്രഫ. എൻ.സി ഹരിദാസ്, ഡോ. നിസാമുദ്ദീൻ എംപി, പ്രഭാകരൻ വരപ്രത്ത്, എ.എം നദ്വി, ഹമീദ് വാണിയമ്പലം, കെ.എ ഷഫീഖ്, ഷംസീർ ഇബ്രാഹിം, ആർ.സുനിൽ, ദാമോദർ പ്രസാദ്, ഡോ. എ.കെ സഫീർ, അഡ്വ. പി.എ ഷൈന, പി.ടി നാസർ, എം.ആർ വിപിൻ ദാസ്, ഷെരീഫ് പൊന്നാനി, ടി.കെ ആറ്റക്കോയ, പ്രേമൻ പാതിരിയാട്, വി.എം റെൺസൻ, സി.എം ഷെരീഫ്, കബീർ കട്‌ലെറ്റ്, മഖ്ബൂൽ, അജീഷ് രാജ്, ഷഫീക്ക് ഉളിയിൽ, മുഹമ്മദ് അലി എടയാർ, പി.ടി കുഞ്ഞാലി, എം.ജിഷ, അഖിൽ കുന്നേൽ, ഷാന്റോ ലാൽ, റെനി ഐലിൻ, മെഹർബാൻ മുഹമ്മദ്, റഫീക്ക് അബ്ദുല്ല, മുഹമ്മദ് അസ്‌ലം, അൻസൽ ഫാത്തിമ, കാദർ, ഹനീൻ ഫൈസൽ, നസീബ് പത്തനാപുരം, കെ.എം കബീർ, ഷെബിൻ മുഹമ്മദ്, കണ്ണൻ കാർത്തികേയൻ, അഫ്താബ് ഇല്ലത്ത്, ശ്രീരാഗ് പൊയ്ക്കാടൻ, കെ.പി ഗഫൂർ, എം.എ അബ്ദുൽ ബാസിത്, റെയ്ഹാന സിദ്ദിഖ്, സുലേഖ അസീസ്, അഡ്വ. കെ.എ നിസാർ, ഡോ. കെ.എൻ സുനന്ദൻ, യു.എസ് രാഖി, ജി.എം അരുൺ ഹനീഫ ചെറുവണ്ണൂർ, മുഹമ്മദ് മഹ്മൂദ്, ജിഷ അബ്ദുൽമജീദ്, അശ്കർ മാളിയേക്കൽ, സി.പി അനീസ്, അംബിക, ബാബുരാജ് ഭഗവതി
Adjust Story Font
16
