പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് മുരാരി ബാബു; സ്വത്ത് വർധനവിൽ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി
ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ കഴിഞ്ഞമാസം 23നാണ് മുരാരി ബാബുവിന് ജാമ്യം അനുവദിച്ചത്

കൊല്ലം: ശബരിമല സ്വർണകൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഇഡിക്ക് നൽകിയ മൊഴി വിവരം പുറത്ത്. സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമാണ് മൊഴി. എന്നാൽ മുരാരി ബാബുവിന്റെ സ്വത്തിലെ വർധനവിൽ ഇഡിക്ക് സംശയമുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ കഴിഞ്ഞമാസം 23നാണ് മുരാരി ബാബുവിന് ജാമ്യം അനുവദിച്ചത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണകൊള്ള കേസിൽ ആദ്യമായി ജയിൽ മോചിതനാക്കുന്ന വ്യക്തിയിരുന്നു മുരാരി ബാബു.
അതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹരജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപാളി കേസിലും കൂടി ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം. 2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശില്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞതോടെ ജനുവരി 21ന് ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസ് ഉണ്ടായിരുന്നത് കൊണ്ട് ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല.
Adjust Story Font
16

