Quantcast

സംഘടനയുടെ പേരുപറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നു: പോപുലർ ഫ്രണ്ട്

വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്.

MediaOne Logo

Web Desk

  • Published:

    12 Dec 2021 11:47 AM GMT

സംഘടനയുടെ പേരുപറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നു: പോപുലർ ഫ്രണ്ട്
X

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്നുപേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശപരവുമാണ്.

വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു മുസ്ലിം വിരുദ്ധ പ്രചരണത്തിലൂടെ കൂടുതൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും പദ്ധതി. പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിടുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള രാഷ്ട്രീയ താൽപ്പര്യമാണ്. ജനങ്ങൾക്കിടയിൽ പോപുലർ ഫ്രണ്ടിന് വർധിച്ചുവരുന്ന ജനപ്രീതി മന്ദഗതിയിലാക്കാനുള്ള തീവ്രശ്രമത്തിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ അവർ ദുരുപയോഗം ചെയ്യുകയാണ്.

ആർഎസ്എസിന്റെ ദേശവിരുദ്ധതക്കും ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ സംഘടന ഉയർത്തിപ്പിടിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് പൊതുസമൂഹത്തിൽ സുസ്ഥിരമാണ്. സംഘടനയ്ക്കെതിരായ ഇഡിയുടെ മാസങ്ങൾ നീണ്ട നിയമവിരുദ്ധ നടപടികളെ പോപുലർ ഫ്രണ്ട് ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഹിയറിംഗിൽ കൗണ്ടർ ഫയൽ ചെയ്യാൻ ഇഡി നാലാഴ്ചത്തെ സമയം തേടുകയും ചെയ്തു. കഴിഞ്ഞദിവസം വീടുകളിലും പ്രൊജക്ട് സൈറ്റിലും ഇഡി നടത്തിയ റെയ്ഡുകൾ കോടതിയിൽ ഉന്നയിച്ച നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്.

അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത് പ്രായമായ കുടുംബാംഗങ്ങളെ ആഘാതത്തിലാക്കുകയും അവർ ആശുപത്രിയിൽ ചികിൽസയിലുമാണ്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് ഇഡി സംഘം അതിക്രമിച്ച് കയറിയത്. ഈഡിയുടെ ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണ്.

ഇഡിയുടെയും മറ്റ് ഏജൻസികളുടെയും നീക്കങ്ങൾക്കെതിരെ സംഘടന ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങൾ തുടരും. പൗരാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിനും വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്നതിനുമുള്ള ദൗത്യത്തിൽ നിന്ന് ജനകീയ പ്രസ്ഥാനമായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയോ അതിന്റെ അംഗങ്ങളെയോ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


TAGS :

Next Story