'അതിര്‍ത്തിയില്‍ വെച്ച് വെടിയേറ്റു'; വെളിപ്പെടുത്തലുമായി ഇസ്രായേലില്‍ നിന്ന് രക്ഷപെട്ടെത്തിയ എഡിസണ്‍ ചാള്‍സ്
ബിജു എന്ന ഏജന്റ് വഴിയാണ് ജോർദാനിലേക്ക് പോയതെന്ന് എഡിസണ്‍ ചാള്‍സ് പറഞ്ഞു

തിരുവനന്തപുരം: ഇസ്രായേൽ - ജോർദാൻ അതിർത്തിയിൽ വെച്ച് വെടിയേറ്റുവെന്ന വെളിപ്പെടുത്തലുമായി ഇസ്രായേലില്‍ നിന്ന് രക്ഷപെട്ടെത്തിയ എഡിസണ്‍ ചാള്‍സ്. ബിജു എന്ന ഏജന്റ് വഴിയാണ് ജോർദാനിലേക്ക് പോയതെന്നും മൂന്നര ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നുവെന്നും എഡിസണ്‍ ചാള്‍സ് പറഞ്ഞു.
'വെടിയേറ്റതോടെ തന്റെ ബോധം പോയി. കണ്ണുതുറന്നത് ജോർദാൻ ക്യാമ്പിൽ വച്ചാണ്. അപ്പോൾ കൂടെ ഗബ്രിയൽ ഇല്ലായിരുന്നു. ഭാര്യ സഹോദരനാണ് ഗബ്രിയേൽ. ബിജു എന്ന ഏജൻറ് വഴിയാണ് ജോർദാനിലേക്ക് പോയത്. ഒന്നരലക്ഷം രൂപ വിസയ്ക്കായി നൽകിയിരുന്നു. മൂന്നര ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു'- എഡിസണ്‍ ചാള്‍സ് പറഞ്ഞു.
തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഗബ്രിയേൽ പെരേരയും എഡിസണും വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10ന് അനധികൃതമായി ഇസ്രായേൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സേന ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Adjust Story Font
16

