തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുമ്പോഴും നടപടികളുമായി മുന്നോട്ട് പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലകളിൽ രാഷ്ട്രീയപാർട്ടി യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിക്കണം. ബൂത്ത് ലെവൽ ഏജന്റുമാരുടെയും ഓഫീസർമാരുടെയും യോഗം ഞായറാഴ്ചക്കുള്ളിൽ ചേരണമെന്നും നിർദേശമുണ്ട്.
എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പരിശീലനം നൽകണം. എന്യുമറേഷൻ ഫോമിന്റെ അച്ചടി നവംബർ മൂന്നിനുള്ളിൽ പൂർത്തിയാക്കണം. ഭിന്നശേഷിക്കാർക്ക് സഹായം നൽകുന്നതിൽ കേന്ദ്രീകരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമയപരിധി പാലിച്ചുകൊണ്ട് നടപടിക്രമങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി 6,300 ബിഎൽഓ മാരെ അധികമായി നിയമിക്കണം. എല്ലാ ജില്ലയിലും ഹെൽപ്പ് ഡെസ്ക് സജ്ജമാക്കണമെന്നും നിർദേശങ്ങളിൽ പെടുന്നു. ഇന്ന് ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുമ്പോഴും നടപടികളുമായി മുന്നോട്ട് പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.
Adjust Story Font
16

