'രേഖകളിൽ വയസ് കുറച്ച് യൗവ്വനം നിലനിർത്താൻ ശ്രമം'; പി.കെ ശശിയെ പരിഹസിച്ച് ഇ.എൻ സുരേഷ് ബാബു
ഷൊർണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ഇതേ പേര് തന്നെയായിരുന്നുവെന്നും പി.കെ ശശി

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശിയുടെ നാമനിർദേശപത്രികയിലെ തെറ്റ് ചൂണ്ടിക്കാട്ടി പരാതി നല്‍കി എല്‍ഡിഎഫ്. രേഖകളിൽ വയസ് കുറച്ച് കാണിച്ച് യൗവ്വനം നിലനിർത്താനാണ് പി.കെ ശശിയുടെ ശ്രമമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു പരിഹസിച്ചു.
പി.കെ ശശി പഠിച്ച കുലുക്കല്ലൂർ വിഎയുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ എന്നാണ്. പാസ്‌പോർട്ടിൽ അദ്ദേഹത്തിന്റെ പേര് ശശി എന്ന് മാത്രമാണ്. പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമ പ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത് ചെയ്തതായി വിവരമില്ലെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.
എന്നാല്‍ തനിക്കെതിരെ സിപിഎം വ്യാജ പ്രചാരണമാണ് നടത്തുന്നതെന്ന് പി.കെ ശശി പ്രതികരിച്ചു. എസ്എസ്എൽസി ബുക്ക് അടക്കമുള്ള രേഖകളിൽ പി.കെ ശശി എന്നാണ് ഔദ്യോഗിക പേര് എന്നാണ് ശശി പറയുന്നത്. നേരത്തെ ഷൊർണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ഇതേ പേര് തന്നെയായിരുന്നുവെന്നും പി.കെ ശശി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമായി മാത്രമാണെന്നും പി.കെ ശശി പ്രതികരിച്ചു.
Adjust Story Font
16

