കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പ്രചരിച്ച ആത്മകഥാ വിവാദം പരിഹാസത്തിനുള്ള ശ്രമമായിരുന്നു: ഇ.പി ജയരാജൻ
നവംബർ മൂന്നിന് പുറത്തിറങ്ങുന്ന ആത്മകഥയിൽ രാഷ്ട്രീയ വിവാദങ്ങൾക്കുള്ളതൊന്നും ഉണ്ടാകില്ലെന്നും ഇ.പി തറപ്പിച്ചു പറയുന്നു

കണ്ണൂർ: കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പ്രചരിച്ച ആത്മകഥാ വിവാദം പരിഹാസത്തിനുള്ള ശ്രമമായിരുന്നു എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. നവംബർ മൂന്നിന് പുറത്തിറങ്ങുന്ന ആത്മകഥയിൽ രാഷ്ട്രീയ വിവാദങ്ങൾക്കുള്ളതൊന്നും ഉണ്ടാകില്ലെന്നും ഇ.പി തറപ്പിച്ചു പറയുന്നു. ഇതാണെന്റെ ജീവിതം എന്ന പേരിൽ മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ടി.പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്യുക.
വർഷങ്ങൾക്ക് മുൻപ് കണ്ണൂർ മൊറാഴയിൽ ഡിവൈഎഫ്‌ഐ പരിപാടിയിൽ നടത്തിയ പരാമർശങ്ങൾ ഓർത്തെടുത്താണ് മാസങ്ങൾക്ക് മുൻപത്തെ ആത്മകഥാ വിവാദത്തിന് ഇ.പി. ജയരാജൻ മറുപടി പറഞ്ഞത്. അന്ന് സദുദ്ദേശത്തോടെ നടത്തിയ പരാമർശം വസ്തുത പോലും മനസിലാക്കാതെ വിവാദമാക്കി മാറ്റി. അതിന്റെ ചുവടു പിടിച്ചാണ് പരിപ്പുവടയും കട്ടൻ ചായയും എന്ന പേരിൽ ആത്മകഥ പുറത്തിറക്കുന്നതായി പ്രചാരണം നടന്നത്. പരിഹസിക്കുന്നതിനായി ചിലർ സൃഷ്ടിച്ചതാണ് ഈ വിവാദമെന്നും ഇ.പി പറഞ്ഞു.
പാലക്കാട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് ഡി.സി ബുക്‌സിന്റെ പേരിലായിരുന്നു ആത്മകഥയുടെ പേരിലുളള വിവാദം ഉയർന്നത്. പാർട്ടിയോടുള്ള നീരസം അടക്കം ആത്മകഥയിലുണ്ടെന്ന് റിപ്പോർട്ട് സിപിഎമ്മിനെയും ഇ.പി. ജയരാജനെയും ഒരു പോലെ കുഴക്കി. മാസങ്ങൾക്കിപ്പുറം ആത്മകഥ യാഥാർഥ്യമാകുമ്പോൾ വരികളും, വാക്കുകളും മാത്രമല്ല ആന്തരികാർത്ഥങ്ങളും ഇഴകീറി പരിശോധിക്കപ്പെടുമെന്നുറപ്പാണ്.
പാർട്ടി വേദികളിൽ പഴയ പോലെ സജീവമായ ഇ.പിയുടെ യഥാർഥ ജീവിതം കഥ പുറത്തിറങ്ങുമ്പോൾ വായനക്കാർ മാത്രമല്ല രാഷ്ട്രീയക്കാരും ഒരു പോലെ ആകാംക്ഷയിലാണ്.
Adjust Story Font
16

