പറവൂർ സീറ്റ് വേണമെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ; നേതൃത്വത്തിന് കത്ത് നൽകി
സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച പറവൂര്‍ സീറ്റിനായി ഡിസിസി ജനറല്‍ സെക്രട്ടറി എം.ജെ രാജു രംഗത്ത്. കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കിയ രാജു സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. സീറ്റിന് അര്‍ഹതയുണ്ടെന്ന് രാജു മീഡിയവണിനോട് പറഞ്ഞു.
53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ പറവൂരിലെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് രാജുവിന്‍റെ ആവശ്യം. കെപിസിസിക്കും എഐസിസിക്കും നല്‍കിയ നിവേദനത്തില്‍ പറവൂരിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളും പിന്തുണച്ച് ഒപ്പ് വെച്ചിട്ടുണ്ട്.
8 വര്‍ഷം പറവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന രാജുവിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധവും പറവൂരിലെ പാര്‍ട്ടി വിഭാഗീയതയുമാണ് വിമത നീക്കത്തിന് പിന്നിലെന്നാണ് സൂചന.
നാല് തവണ പറവൂര്‍ നഗരസഭാ കൗണ്‍സിലറായിരുന്ന രാജു ഇരുപത് വര്‍ഷം സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്നു. പറവൂരില്‍ ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ഏതാനും നേതാക്കളും രാജുവിനൊപ്പമുണ്ട്.
Adjust Story Font
16

