ഉന്നതി വിട്ടുപോകില്ലെന്ന് താമസക്കാർ; മലയിടംതുരുത്ത് ഒഴിപ്പിക്കൽ സർക്കാറിന് വെല്ലുവിളിയാകുന്നു
കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കും

കൊച്ചി: മലയിടംതുരുത്ത് പാരിയത്ത്കാവ് ഉന്നതി ഒഴിപ്പിക്കൽ വിഷയം സർക്കാറിന് വെല്ലുവിളിയാകുന്നു. ഉന്നതി വിട്ടുപോകില്ലെന്ന് താമസക്കാർ വ്യക്തമാക്കിയതോടെ പോംവഴി കണ്ടെത്താനാകാതെ സർക്കാർ. കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കും.
മലയിടംതുരുത്ത് പാരിയത്ത്കാവ് ഉന്നതിയിലെ താമസക്കാരെ പുനരധിവസിപ്പിച്ച് പ്രതിസന്ധി ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. ഇതിനുള്ള നീക്കങ്ങളും അനൗദ്യോഗികമായി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുടിയൊഴിയാൻ സന്നദ്ധമല്ലെന്ന് ഉന്നതിയിലെ താമസക്കാർ വ്യക്തമാക്കിയത്. ഇന്നലെ നിയമസഭയിൽ സ്ഥലം എംഎൽഎയായ വി.പി സജീന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലും മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഉന്നതി നിവാസികളെ പ്രകോപിപ്പിച്ചത്. ഉന്നതിയിലെ താമസക്കാർക്ക് സ്ഥലം നൽകി വീട് നിർമിച്ചുനൽകാൻ തയാറാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചിരുന്നു.
പെരിയാർവാലി കനാലിന് സമീപത്തെ 19 ഏക്കറിൽ സർവേ നടത്തണമെന്നാണ് ഉന്നതി നിവാസികളുടെ ആവശ്യം. ഈ സർവേയിലൂടെ ഭൂമിയുടെ ഉടമസ്ഥത വ്യക്തമാകുമെന്നും അവർ പറയുന്നു. ഇതിന് ഹൈക്കോടതി ഉത്തരവുമുണ്ട്. ഇത് സർക്കാറിന് കൂടുതൽ കുരുക്കാകാനുള്ള സാധ്യതയുണ്ട്. ഉന്നതിയിലെ കുടുംബങ്ങൾ താമസിക്കുന്ന രണ്ടര ഏക്കർ കഴിഞ്ഞുള്ള പതിനാറ് ഏക്കറോളം ഭൂമിയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെ ആരാധനാലയങ്ങളുമുണ്ട്.
ഈ ഭൂമിയിൽ സർവേ നടത്തി സർക്കാർ പുറമ്പോക്ക് ആണെന്ന് കണ്ടെത്തിയാൽ തുടർ നടപടികൾ കൂടുതൽ പ്രതിസന്ധിയാകും. ഈ സാഹചര്യത്തിൽ കുടുംബങ്ങളുമായി വീണ്ടും ചർച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സർക്കാർ ഇനി ശ്രമം നടത്തുകയെന്നാണ് വിവരം.
Adjust Story Font
16

