എൽഡിഎഫിന്‍റെ ഏറ്റവും ശക്തമായ കോട്ട; സ്ഥാനാര്‍ഥി അല്ലെങ്കിലും ഉടുമ്പൻചോലയിലെ താരം മണിയാശാൻ തന്നെ
മണിയാശാൻ എംഎൽഎ ആകുന്നതിനു മുൻപ് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത് 3 മൂന്നുതവണ തുടർച്ചയായി വിജയിച്ചു കയറിയ ആളാണ് കെ.കെ ജയചന്ദ്രൻ

ഇടുക്കി: ഇടുക്കി ജില്ലയിൽ എൽഡിഎഫിന്‍റെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്നാണ് ഉടുമ്പൻചോല മണ്ഡലം. ഇത്തവണ അതിശക്തമായ മത്സരമാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ ജയചന്ദ്രനും യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവും തമ്മിൽ നടക്കുന്നത്. നിലവിലെ എംഎൽഎ എം.എം മണി നടത്തിയ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ നിന്നുള്ള മണിയാശാന്‍റെ മാറിനിൽക്കലുമാണ് മണ്ഡലത്തിൽ പ്രധാന ചർച്ചാവിഷയം.
മണിയാശാൻ എംഎൽഎ ആകുന്നതിനു മുൻപ് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത് 3 മൂന്നുതവണ തുടർച്ചയായി വിജയിച്ചു കയറിയ ആളാണ് കെ.കെ ജയചന്ദ്രൻ. മുൻ സിപിഎം ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജയചന്ദ്രൻ ഒരു ചുവടുറച്ച പോരാളിയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി നേരിടുന്നത് കൗതുകകരമായ ഒരു താരതമ്യമാണ്.
15 വർഷം എംഎൽഎ ആയിരുന്ന ജയചന്ദ്രന്‍റെ പ്രവർത്തനങ്ങളും പത്തുവർഷം എംഎൽഎ ആയിരുന്ന മണിയുടെ പ്രവർത്തനങ്ങളും താരതമ്യപ്പെടുത്തുകയാണ് യുഡിഎഫ്. തന്‍റെ കാലത്ത് വികസനത്തിന് അടിത്തറ പാകുകയായിരുന്നു എന്നും, ഇടതുപക്ഷ നയത്തിന്‍റെ തുടർച്ചക്കാണ് വോട്ട് തേടുന്നതെന്നും ആണ് ജയചന്ദ്രന്‍റെ മറുപടി. ഏതായാലും സ്ഥാനാർഥി അല്ലെങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഉടുമ്പൻചോലയിലെ താരം മണിയാശാൻ തന്നെ.
Adjust Story Font
16

