'കേരളത്തിൽ വ്യാജമരുന്നുകൾ സുലഭം, സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം പൂർണ പരാജയം': ജെബി മേത്തർ
പരാമർശത്തിനെതിരെ രാജ്യസഭയിൽ ഇടത് എംപിമാർ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരാജയമാണിതെന്നും നിലവാരമില്ലാത്ത മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്നും എംപി പറഞ്ഞു. ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു.
കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ വ്യാജമരുന്നുകള്‍ സുലഭമാണ്.
'ഇതൊരു നിസ്സാര കാര്യമല്ല. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ അനാസ്ഥയും പരാജയവുമാണ് ഈ റെയ്ഡിലൂടെ വ്യക്തമാകുന്നത്. കേരളത്തിനകത്ത് ഇത്തരത്തിലുള്ള വ്യാജമരുന്നുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ചെയ്തുകൊടുക്കുന്നത് ഇവരാണ്'. കോണ്‍ഗ്രസ് എംപി പറഞ്ഞു.
ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യസഭയില്‍ ഉയര്‍ന്നത്. ജെബി മേത്തര്‍ സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.
'മറ്റെവിടെയോ നിര്‍മിച്ച വ്യാജ മരുന്നുകളാണ് കേരളത്തില്‍ കൊണ്ടുവന്നത്'. കേരള സര്‍ക്കാരിന്റെ കാര്യക്ഷമത കൊണ്ടാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തിയതെന്നും ബ്രിട്ടാസ് സഭയില്‍ മറുപടി നല്‍കി.
ശൂന്യവേളയിലെ ചര്‍ച്ചക്കിടയില്‍ ജോണ്‍ ബ്രിട്ടാസിനെ ലക്ഷ്യംവെച്ച് ജെബി മേത്തര്‍ പരാമര്‍ശം നടത്തുകയും ചെയ്തു. 'കേരളം ഇന്ന് തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാറ്റത്തിന്റെ പുതിയ ജാതകം കുറിക്കാനൊരുങ്ങുകയാണ്. ജനങ്ങളെ മുതിര്‍ന്ന മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസ്സില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിന് കേരള ജനത വിധിയെഴുതും. ഇത് സാമ്പിളാണ്. അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂ'. ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

