'ഒരു ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് അനുകൂലമാക്കി, യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തി'
100 കോടി രൂപ ബാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം

തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷൻ ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് അനുകൂലമാക്കിയെന്ന് കെടിഎഫ് പ്രസിഡന്‍റ് ആര്‍.ശ്രീകണ്ഠൻ നായര്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തിയെന്നും പരാതി.
100 കോടി രൂപ ബാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം. കേരള ടെലിവിഷൻ ഫെഡറേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് എന്ന നിലക്കാണ് ശ്രീകണ്ഠൻ നായര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുന്നത്. പരാതി അന്വേഷിക്കുന്നതിനായി സൈബര്‍ വിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക ടീം അന്വേഷിക്കുമെന്നും ഡിജിപി മീഡിയവണിനോട് പറഞ്ഞു.
മലേഷ്യ, തായ്‍ലാൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിങ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിങ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വര്‍ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക് തിരിമറിക്ക് തുടക്കമിട്ടതെന്നും പരാതിയിൽ പറയുന്നു. 24 ന്യൂസാണ് ചാനൽ ഉടമയും ബാര്‍ക് ഏജൻസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. ബാര്‍ക് ഉദ്യോഗസ്ഥനും ചാനൽ ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെയും വാട്സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും 24 പുറത്തുവിട്ടിട്ടുണ്ട്. 85 ലക്ഷത്തോളം കേബിൾ കണക്ഷനുകളുള്ള കേരളത്തിൽ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിങ്ങിൽ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളെയും ടെലിവിഷൻ പ്രേഷകരെയും അതിവിദശ്ധമായി പറ്റിക്കാൻ ചാനൽ ഉടമയ്ക്കായി എന്നും 24 ന്യൂസ് ചൂണ്ടിക്കാട്ടുന്നു.
മീഡിയവണാണ് ആദ്യം ബാര്‍ക് തട്ടിപ്പ് തുറന്നുകാട്ടിയത്. പിന്നാലെ ബാർക്കിൽ നിന്ന് മീഡിയവൺ പിന്മാറിയിരുന്നു. ബാർക് റേറ്റിങ് നിർണയം അശാസ്ത്രീയമെന്നായിരുന്നു കണ്ടെത്തൽ.
Adjust Story Font
16

