യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തിൽ 13 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ്
ഡിജിറ്റൽ ഒപ്പ് ദുരുപയോഗിച്ച് ടെക്‌നിക്കൽ അസിസ്റ്റന്റായ വിദ്യ എന്ന ജീവനക്കാരി തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്

പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി കണ്ടെത്തി. 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇ ഗ്രാമസ്വരാജ് വഴി പഞ്ചായത്ത് നടത്തിയ പണമിടപാടിലാണ് ക്രമക്കേട്. ഡിജിറ്റൽ ഒപ്പ് ദുരുപയോഗിച്ച് ടെക്‌നിക്കൽ അസിസ്റ്റന്റായ വിദ്യ എന്ന ജീവനക്കാരി തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
17 അനധികൃത ഇടപാടുകളിലൂടെ 12,90,550 രൂപ രണ്ട് സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ നടത്തിയ പരിശോധനയിൽ തുക ജീവനക്കാരിയുടെ ഭർത്താവിന്റെ എക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഒരു ജീവനക്കാരിയെയും ഭർത്താവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ക്രമക്കേട് നടന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി..
Adjust Story Font
16

