Quantcast

ഫിനാൻസ് സ്ഥാപന ജീവനക്കാർ വാഹന ഉടമയെ വീട്ടിൽ കയറി മർദിച്ചതായി പരാതി

ഒരു മാസത്തെ അടവ് മുടങ്ങിയതിനാണ് മർദനമെന്ന് ഷഫീർ പറയുന്നു.

MediaOne Logo

Web Desk

  • Published:

    10 Dec 2023 1:38 AM GMT

financial institution staffs attacks vehicle owner in kozhikode
X

കോഴിക്കോട്: വാഹനവായ്പ അടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ഫിനാൻസ് സ്ഥാപന ജീവനക്കാർ വാഹന ഉടമയെ വീട്ടിൽ കയറി മർദിച്ചതായി പരാതി. താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് ഷഫീറിനെയാണ് ജീവനക്കാർ ഭാര്യക്കും മക്കൾക്കും മുന്നിലിട്ട് ക്രൂരമായി മർദിച്ചത്. ഒരു മാസത്തെ അടവ് മുടങ്ങിയതിനാണ് മർദനമെന്ന് ഷഫീർ പറയുന്നു.

താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് ഷഫീർ രണ്ടു വർഷം മുമ്പാണ് താമരശ്ശേരിയിലെ ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഗുഡ്സ് വാഹനം വാങ്ങാനായി വായ്പയെടുക്കുന്നത്. ഒരാഴ്ച മുമ്പ് വരെ തിരിച്ചടവ് മുടങ്ങിയിരുന്നില്ല. എന്നാൽ നവംബർ 28നുള്ള തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഫോൺവിളികൾ വന്നുതുടങ്ങി. ഉടനെ അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും ഭീഷണിയും അസഭ്യം പറച്ചിലും തുടരുകയായിരുന്നു എന്ന് ഷഫീർ പറയുന്നു.

വെള്ളിയാഴ്ച 11.30തോടെ പണം ചോദിച്ച് രണ്ടുപേർ വീട്ടിലെത്തി. വീട്ടിലില്ലാതിരുന്ന ഷഫീറിനെ ഫോൺ ചെയ്യാൻ ഭാര്യയോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ ഷഫീറിനെ രണ്ടു പേരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ ഷഫീറിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പൂനൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ പ്രശ്നം പരിഹരിച്ചതാണെന്നും പരസ്യ പ്രതികരണത്തില്ലെന്നുമാണ് ഫിനാൻസ് സ്ഥാപനത്തിന്റെ നിലപാട്. ഷഫീറിന്റെ പരാതിയിൽ ബാലുശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story