വീടുകളിൽ ഉറവിട മാലിന്യസംസ്‌കരണം നടത്തുന്നവർക്ക് വസ്തുനികുതിയിൽ അഞ്ച് ശതമാനം ഇളവ് നൽകാനൊരുങ്ങി സർക്കാർ
50,000 വിദ്യാർഥികൾക്ക് 1500 രൂപയുടെ ശുചിത്വ സ്‌കോളർഷിപ്പ് ഈ വർഷം നടപ്പിലാക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് അഞ്ച് ശതമാനം വസ്തു നികുതിയിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. സുസ്ഥിരമായ മാലിന്യനിർമാർജനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ നീക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ സാനിറ്ററി മാലിന്യം പൂർണമായും സംസ്‌കരിക്കാനുള്ള നാല് മേഖലാതല പ്ലാന്റുകൾ ആറ് മാസത്തിനകം സ്ഥാപിക്കും. അജൈവ ഖരമാലിന്യം പൂർണമായും, പ്രതിദിനം 720 ടൺ സംസ്‌കരിക്കാനുള്ള ആറ് മേഖലാതല പ്ലാന്റുകൾ അഞ്ച് മാസത്തിനുള്ളിൽ സ്ഥാപിക്കും.
50,000 വിദ്യാർഥികൾക്ക് 1500 രൂപയുടെ ശുചിത്വ സ്‌കോളർഷിപ്പ് ഈ വർഷം നടപ്പിലാക്കും. ശുചിത്വ ബോധവത്കരണം, ശുചിത്വശീലങ്ങൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സ്‌കോളർഷിപ്പ്.
മദ്യക്കുപ്പിക്ക് 20 രൂപ നിക്ഷേപമായി ഈടാക്കി, ക്യുആർ കോഡ് പതിപ്പിച്ച സ്റ്റിക്കറുള്ള കുപ്പി ബെവ്‌കോ ഔട്ട്‌ലറ്റിൽ തിരിച്ചേൽപ്പിച്ചാൽ 20 രൂപ തിരിച്ചുനൽകും. മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു തടയാനാണ് ഈ പദ്ധതി. പ്രതിവർഷം 70 കോടി മദ്യക്കുപ്പികളാണ് ഉണ്ടാകുന്നത്. അവ മുഴുവൻ മാലിന്യമായി വലിച്ചെറിയപ്പെടുന്നത് തടയാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

