നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള നിർദേശം; ചക്കിട്ടപ്പാറ പഞ്ചാ.പ്രസിഡണ്ടിനെതിരെ വനംവകുപ്പ്
ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ ശിപാർശ നൽകി

കോഴിക്കോട്: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള കോഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പ്രസിഡണ്ടിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ ശിപാർശ നൽകി. വനംവകുപ്പിന്റെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
നിയമവിരുദ്ധമാണെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 'പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനം വനഭൂമിയാണ്. കഴിഞ്ഞ ഒരുപാട് നാളുകളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം വന്യജീവി ആക്രമണം ആണ്. കര്‍ഷകര്‍ക്ക് അവരുടെ ഉപജീവന പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണസമിതിയോഗം ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്‌സ് പാനലിന് നിര്‍ദേശം നല്‍കിയത്'- കെ.സുനിൽ വ്യക്തമാക്കിയിരുന്നു.
'ഇതൊരു വൈകാരിക തീരുമാനമല്ല.ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാർട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയത്'. ഈ തീരുമാനത്തിൽ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താൽപര്യം ഉയര്ത്തിപ്പിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നാണും പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16